പത്തനംതിട്ട ഓമല്ലൂര്‍ വൃദ്ധസദനത്തിലെ മര്‍ദനവുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധം. ഉടമയുടെ ആരാധാന കേന്ദ്രത്തിന് മുന്നിലായിരുന്നു പ്രതിഷേധം. ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികളും സ്ഥലത്തെത്തി. പ്രതിഷേധക്കാര്‍ തടഞ്ഞെങ്കിലും പിന്നീട് ആരാധന അനുവദിച്ചു.
പത്തനംതിട്ട ഓമല്ലൂരിൽ വിദ്യാർഥികൾക്ക് ക്രൂരമർദ്ദനമേറ്റ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കും. അടുത്ത മാസംവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്ന സ്ഥാപനം നടത്തുന്നതിൽ വലിയ വീഴ്ചകൾ ഉണ്ടെന്ന് സാമൂഹിക നീതി വകുപ്പിന് വ്യക്തമായി. ആരാധനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ സംഘടിച്ച് പ്രതിഷേധിച്ചു. എലോഹിം പ്രാര്‍ഥനാ കേന്ദ്രം തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ആരാധന തടയാന്‍ കഴിയില്ലെന്ന് ആരോപിച്ച് വിശ്വാസികളും രംഗത്ത് എത്തി.
അടുത്തമാസം വരെ പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരുന്ന സ്ഥാപനം അടിയന്തരമായി ഒഴിപ്പിക്കാൻ പഞ്ചായത്ത് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ കെട്ടിടം ഉടൻ ഒഴിയണമെന്ന് ഉടമ നടത്തിപ്പുകാരനെ അറിയിച്ചു. ഇതിനിടെ ഇതേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. പ്രാർഥനാ കേന്ദ്രം തുറക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പ്രാർഥനാ കേന്ദ്രത്തിന്റെ മറവിൽ ആളുകളെ വൃദ്ധസദനം പോലുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ചൂഷണം ചെയ്യുന്നുവെന്നും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നുവെന്നുമാണ് പ്രധാന ആരോപണം.
മർദ്ദനം നടന്ന വൃദ്ധസദനം പ്രവർത്തിക്കുന്നത് ചെന്നീർക്കര പഞ്ചായത്തിലാണ്. കഴിഞ്ഞ ദിവസം തന്നെ ഈ സ്ഥാപനം അടച്ചുപൂട്ടി അന്തേവാസികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ഇവിടെ അന്തേവാസികൾക്ക് കൃത്യമായി ഭക്ഷണം ലഭിച്ചിരുന്നില്ലെന്നും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഓഡിറ്റോറിയത്തിന് മുകളിൽ പ്രവർത്തിക്കുന്ന പ്രാർത്ഥനാ കേന്ദ്രത്തിന് സ്ഥിരമായി പ്രവർത്തിക്കാനുള്ള അനുമതി നൽകാൻ കഴിയില്ലെന്നും പഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്.