പ്രവർത്തിക്കാത്ത പ്രിന്റിങ് സ്ഥാപനത്തിന് അച്ചടി ജോലികൾ കൈമാറി; നഗരസഭയുടെ തട്ടിപ്പ്

പ്രവർത്തിക്കാത്ത പ്രിന്റിങ് സ്ഥാപനത്തിന് കൊല്ലം പരവൂർ നഗരസഭയിൽ അച്ചടി ജോലികൾ കൈമാറി തട്ടിപ്പ്. സിപിഐയിലെ നഗരസഭാ കൗൺസിലർ നിഷാകുമാരിക്കെതിരെയാണ് ആരോപണം. വിവരാവകാശനിയമപ്രകാരം പരവൂർ നഗരസഭയിൽ നിന്ന് ലഭിച്ച രേഖകൾ തന്നെയാണ് തട്ടിപ്പ് നടന്നതിന് തെളിവായുള്ളത്. നഗരസഭയിലെ ബജറ്റ് പുസ്തകം ഉൾപ്പെടെ അച്ചടിക്കാൻ ആമ്പാടി പിന്റേഴ്സാണ് കരാർ എടുത്തത്. സിപിഐയിലെ കൗൺസിലറായ നിഷാകുമാരിയുടെ പേരിലാണിത്. 

നഗരസഭയ്ക്ക് നൽകിയിരിക്കുന്ന ബില്ലിലും കൗൺസിലറുടെ ഫോൺ നമ്പറാണുള്ളത്.  വിവിധങ്ങളായ അച്ചടിയിനത്തിൽ കഴിഞ്ഞ വർഷം നവംബറിൽ 26500 രൂപയും അതിന് മുൻപ് 4650 രൂപയും അമ്പാടി പ്രിന്റേഴ്സ് നഗരസഭയിൽ നിന്ന്  കൈപ്പറ്റിയെന്നാണ് രേഖ. കൗൺസിലർക്ക്  കരാറെടുക്കാൻ അനുവാദമില്ല. ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന മേൽവിലാസം പ്രകാരം അച്ചടി സ്ഥാപനവും ഇല്ലെന്നാണ് ആക്ഷേപം. 

ലൈഫ് പദ്ധതിപ്രകാരം അനധികൃതമായി വീട് ലഭിച്ചെന്നും തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ വേതനം കൈപ്പറ്റിയെന്നും നിഷാകുമാരിക്കെതിരെ പരാതിയുണ്ട്. ആരോപണങ്ങളോട് നിഷാകുമാരി പ്രതികരിച്ചിട്ടില്ല. ഓണറേറിയവും , സിറ്റിങ് ഫീസും മാത്രമേ കൗൺസിലർ കൈപ്പറ്റാവൂ എന്നതാണ് ചട്ടം. കൗൺസിലർക്ക് വീഴ്ച ഉണ്ടായെങ്കിലും നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.