മുറിച്ചിട്ട ആഞ്ഞിലി തടി ഡിവൈഎഫ്ഐക്കാർ കടത്തിയതായി ആക്ഷേപം

അപകടഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം കഴക്കൂട്ടത്ത് ആറ്റിന്‍കരയില്‍ മുറിച്ചിട്ട ആഞ്ഞിലി തടി ഡിവൈഎഫ്ഐക്കാർ കടത്തിയതായി ആക്ഷേപം.  കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്ഷേപവുമായി എത്തിച്ചത്. തടി കാണാതായതിനെതിെര ഇടതുമുന്നണി കൗണ്‍സിലര്‍ പൊലീസിന് പരാതി നല്‍കി. വിഡിയോ റിപ്പോർട്ട് കാണാം. 

കേരളമാകെ മരംമുറി ചര്‍ച്ചയാകുമ്പോള്‍ ആറ്റിന്‍കരയില്‍ മുറിച്ചിട്ട ആഞ്ഞിലിതടി കടത്തിയതാണ് കഴക്കൂട്ടത്തേ ചര്‍ച്ച. വീടിനും പൊതുവഴിക്കും അപകട ഭീഷണിയായി നിന്ന മരം  നഗരസഭ മുറിച്ചിട്ടെങ്കിലും ഇപ്പോൾ ഈ തടികൾ കാണാനില്ല. പൗണ്ട് കടവ് വാർഡിലെ കുളത്തൂരിൽ തെറ്റിയാറിന് കരയിൽ നിന്ന ആഞ്ഞിലി മരം കഴിഞ്ഞ മേയ് 22 നാണ് കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭ മുറിച്ചത്. മുറിച്ച തടികൾ സമീപത്തെ പുരയിടത്തിൽ സൂക്ഷിച്ചിരുന്നു . എന്നാൽ ഈ മരത്തടികൾ രണ്ടു ദിവസം മുൻപ് അപ്രത്യക്ഷമായി. ലക്ഷങ്ങള്‍ വിലവരുന്ന മരം ഡിവൈഎഫ്ഐക്കാര്‍ കടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നഗരസഭാ അധികൃതർ സ്ഥലത്തത്തി പരിശോധന നടത്തി.  കോണ്‍ഗ്രസിന്‍റെ ആക്ഷേപത്തോട് നഗരസഭ പ്രതികരിച്ചിട്ടില്ല. ‌ തുമ്പ പോലീസിൽ പരാതി നൽകിയെന്നും അന്വേഷണം നടക്കുകയാണെന്നും വാർഡ് കൗൺസിലർ പറഞ്ഞു. അതേസമയം, പരാതി നല്‍കിയതിനെ തുടര്‍ന്ന് തടി മോഷിച്ചവര്‍ അതു അറുത്തു സമീപത്തെ ഒരു ക്ഷേത്രത്തില്‍ ഉപേക്ഷിച്ചതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് ഇന്ന് പരിശോധന നടത്തും