കോവിഡ് പ്രതിരോധം; തലസ്ഥാനത്ത് ടൂറിസത്തിന് വിലക്കേർപ്പെടുത്തുമെന്ന് കലക്ടർ

കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്‍പ്പെടെ വൈറസ് പരിശോധന ലാബ് ആരംഭിക്കുമെന്ന് കലക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരത്ത് കൂടി പരിശോധന കേന്ദ്രം ആരംഭിക്കുന്നതോടെ ഫലങ്ങള്‍ വേഗത്തിലറിയാന്‍ കഴിയുമെന്നും കലക്ടര്‍ വ്യക്തമാക്കി.

കോവിഡ് 19 പടര്‍ന്നുപിടിക്കുന്നത് തടയാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് തിരുവനന്തപുരം ജില്ലാ ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്. നിലവിലെ സാഹചര്യം ആശങ്കാജനകമാണെന്നും ടൂറിസത്തിന് വരെ വിലക്ക് ഏര്‍പ്പെടുത്തേണ്ടിവരുമെന്നും കലക്ടര്‍ പറഞ്ഞു. പരിശോധന ലാബുകള്‍ സംസ്ഥാനത്ത് കുറവാണ്, നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ കഴിഞ്ഞാണ് പരിശോധന ഫലം  ലഭിക്കുന്നത്, ഇതിന് പരിഹാരമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലും രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിട്യൂട്ടിലും ലാബുകള്‍ സജ്ജമാക്കാനാണ് തീരുമാനം.

വിമാനതാവളങ്ങളില്‍ പരിശോധന ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കും. ഇതിനായി സിആര്‍പിഎഫില്‍ നിന്ന് കൂടുതല്‍ സൈനികരുടെ സേവനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ രേഖകള്‍ ശേഖരിക്കാനും ബോധവല്‍കരണം നല്‍കാനും പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.