പാർക്കിങ് അടച്ചുകെട്ടി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കൽ; സ്ഥാപനങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരത്ത് പാര്‍ക്കിങ് സ്ഥലം അടച്ചുകെട്ടി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ആറ് സ്ഥാപനങ്ങള്‍ക്ക് കൂടി കോര്‍പ്പറേഷന്റെ നോട്ടീസ്. ഒന്നിലധികം സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിലും ക്രമക്കേട് കണ്ടെത്തി.  പാര്‍ക്കിങ് ഏരിയ വിവിധ സ്ഥാപനങ്ങളാക്കി പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശവും നല്‍കി. 

പാര്‍ക്കിങ്ങിനിടമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ പാര്‍ക്കിങ് ഏരിയ കൈയേറി കച്ചവടത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന നിയമലംഘകരെ പിടികൂടാന്‍  ഇറങ്ങിയ കോര്‍പ്പറേഷന്‍ പൊലീസ് സംഘത്തിന് കാണാനായത് നഗ്നമായ നിയമ ലംഘനങ്ങൾ. പാർക്കിംങ് സ്ഥലം കെട്ടിത്തിരിച്ച് നാല് ഓഫീസുകൾക്ക് വാടയ്ക്ക് നൽകിയിരിക്കുന്നു. ഡ്രൈവർമാരുടെ വിശ്രമ മുറിയും ഇവിടെത്തന്നെ.  

സ്റ്റാച്യു ജംക്ഷനിലെ മറ്റൊരു വ്യാപാര സ്ഥാപനത്തിൽ പാർക്കിംങ് സ്ഥലം മാലിന്യം സംഭരിക്കുന്ന ഗോഡൗണായി മാറ്റിയതു കണ്ടെത്തി. മറ്റൊരു സ്ഥലത്ത് പാർക്കിംങ് സ്ഥലം വേർതിരിച്ച് മെഡിക്കൽ സ്റ്റോര്‍, മൊബൈൽ കട എന്നിവയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുന്നതായും പരിശോധക സംഘത്തിന് ബോധ്യപ്പെട്ടു. ഈ കടകൾക്കൊന്നും ലൈസൻസില്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകി. കഴിഞ്ഞ ദിവസം കവടിയാർ കുറവൻകോണം റോഡിൽ നടത്തിയ പരിശോധനയിൽ 15 നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു.