പൊളിഞ്ഞു തുടങ്ങിയ കൊല്ലം താലൂക്ക് ഓഫിസ് നിര്‍മിച്ചത് ചട്ടങ്ങള്‍ പാലിക്കാതെ. അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ അഗ്നിശമന സേനയുടെ നിരാക്ഷേപ പത്രം (എൻഒസി) മൂന്നര വര്‍ഷമായി കെട്ടിടത്തിന് ലഭിച്ചിട്ടില്ല. നിര്‍മാണത്തിലെ അപാകതകള്‍ മനോരമ ന്യൂസ് പുറത്തു കൊണ്ടു വന്നതിനെ തുടര്‍ന്ന് കെട്ടിടത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ റവന്യു വിജിലന്‍സിന് നിര്‍ദേശം നല്‍കി.
അഞ്ചരകോടി മുടക്കി മൂന്നര വര്‍ഷം മുന്‍പ് പണിത കൊല്ലം താലൂക്ക് ഓഫിസിനെ ഗുരുതര സുരക്ഷാ വീഴ്ച്ചയുള്ള കെട്ടിടങ്ങളുടെ പട്ടികയിലാണ് അഗ്നിശമന സേന ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചട്ടം അനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങള്‍ അഞ്ചുനില കെട്ടിടത്തിലില്ല. അടിയന്തരഘടത്തില്‍ ഉപയോഗിക്കേണ്ട ലോഹ ചവിട്ടുപടിയുെട അവസ്ഥയിതാണ്.
കഴിഞ്ഞ ദുരന്ത നിവാരണ സമിതി യോഗത്തിലും അഗ്നിശമന സേന ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. നടപടിയെടുക്കാൻ നഗരസഭ സെക്രട്ടറിയോട് കലക്ടർ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഒരു അനക്കവുമില്ല. താലൂക്ക് ഓഫിസ് കെട്ടിടത്തിന്റ നിർമാണ പാളിച്ചകൾ മനോരമ ന്യൂസ് പുറത്തു കൊണ്ടുവന്നതിനു പിന്നാലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തോട് കലക്ടർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കരാറുകാരെ വെള്ളപൂശുന്നതായിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാൽ കെട്ടിടം അപകടാവസ്ഥയിലാണെന്നും ഉടൻ നടപടി വേണമെന്നും റവന്യുവകുപ്പ് രേഖാമൂലം കലക്ടറെ അറിയിച്ചു. തുടര്‍ന്ന് കെട്ടിടത്തിന്റെ അവസ്ഥയെപ്പറ്റി വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു വിജിലന്‍സ് വിഭാഗത്തെ കലക്ടര്‍ ബി.അബ്ദുൾ നാസർ ചുമതലപ്പെടുത്തി.
കെട്ടിട നിര്‍മാണത്തിലെ അപാകതകള്‍ പുറത്തു വന്നിട്ടും ഇതുവരെ ഇരു മുന്നണികളും പ്രതികരിച്ചിട്ടില്ല. കാരണം വിഎസ് സര്‍ക്കാരിന്റെ അവസാനകാലത്ത് ആരംഭിച്ച നിര്‍മാണം പൂര്‍ത്തിയാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.