കൊട്ടാരക്കരയിലെ അപകടം; ഡ്രൈവർമാരുടെ അശ്രദ്ധയെന്ന് റിപ്പോർട്ട്

കൊല്ലം കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസും റെഡിമിക്സ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനു കാരണം ഡ്രൈവർമാരുടെ അശ്രദ്ധയെന്ന് അന്വേഷണ റിപ്പോർട്ട്.  റോഡ് നിർമാണത്തിലെ അപാകതയോ അശാസ്ത്രീയതയോ അല്ല അപകടത്തിനു കാരണമെന്നും മോട്ടോര്‍വാഹന വകുപ്പ് ഗതാഗത കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാടുന്നു.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് എം.സി റോഡിൽ വാളകം വയക്കലില്‍ കെഎസ്ആര്‍ടിസി ബസും റെഡിമിക്സ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വൻ തീപിടിത്തമുണ്ടായത്. അപകടത്തില്‍ ബസ് ജീവനക്കാര്‍ക്ക് അടക്കം പതിനൊന്നുപേർക്ക് പൊള്ളലേറ്റു.  ഇരു വാഹനങ്ങളും പൂർണമായി കത്തി നശിച്ചു. ഇതിനെപ്പറ്റി കൊല്ലം ആർ.ടി.ഒയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് കണ്ടെത്തിയത്. റെഡിമിക്സ് ടാങ്കര്‍ ലോറി അശ്രദ്ധമായി  റോഡിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. 

കെ.എസ്.ആര്‍.ടി.സി ബസിന്റെ യാത്രയാകട്ടെ റോഡിന്റെ മധ്യഭാഗവും കടന്നും. അതുകൊണ്ടാണ് ലോറിയുടെ ഡീസൽ ടാങ്കിൽ ബസ് ഇടിച്ചത്. ഇതാണ് തീപിടിക്കാനുള്ള കാരണവും. ഗതാഗതകമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടികളൊന്നും ശുപാർശ ചെയ്തിട്ടില്ല. അപകടത്തില്‍ സാരമായി പൊള്ളലേറ്റ കെ.എസ്.ആര്‍.ടി,സി ബസ് ‍‍്രൈഡവര്‍ പ്രകാശും കണ്ടക്ടര്‍ സജീവും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. തീ പടര്‍ന്ന ഉടനെ ഇരുവരും ഇടപെട്ട് ബസിൽ നിന്നു യാത്രക്കാരെ വേഗത്തിൽ ഒഴിപ്പിച്ചതുമൂലമാണ് വൻ ദുരന്തം ഒഴിവായത്.