യുദ്ധസ്മരണകൾ പുതുക്കി ഓച്ചിറക്കളി ആരംഭിച്ചു

യുദ്ധസ്മരണകൾ പുതുക്കി ഓച്ചിറക്കളി ആരംഭിച്ചു. കളരിപൂജയും ആയുധപൂജയും കാഴ്ചക്കളിയും കളരികളിൽ ആചാരപൂർവം നടത്തിയ ശേഷമാണ് വ്രതാനുഷ്ഠാനത്തോടെ യോദ്ധാക്കള്‍ പടനിലത്ത് എത്തിയത്. രണ്ടു ദിവസങ്ങളായി നടക്കുന്ന ഓച്ചിറ കളികാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ എത്താറുണ്ട്. 

കരനാഥന്മാരും പടത്തലവന്മാരും എട്ടു കണ്ടത്തിന്റെ മധ്യഭാഗത്ത് ഇറങ്ങി പരസ്പരം കര പറഞ്ഞു ഹസ്തദാനംനടത്തി. പിന്നാലെ യോദ്ധാക്കൾ പടനിലത്തിറങ്ങി നേർക്കുനേർ പോരാടി.

ശേഷം തകിടികണ്ടത്തിലും പോരാട്ടം നടത്തി. ക്ഷേത്രക്കുളത്തില്‍ യോദ്ധാക്കള്‍ സ്നാനം ചെയ്ത്തോടെ ആദ്യ ദിവസത്തെ ഓച്ചിറക്കളിക്ക് സമാപനമായി. കായംകുളം – വേണാട് രാജാക്കന്‍മാര്‍ തമ്മില്‍ നടന്ന യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്താനാണ് മിഥുന മാസത്തിലെ ഒന്നും രണ്ടും തീയതികളില്‍ കൊല്ലം ഓച്ചിറ പരബ്രഹ്മക്ഷേത്ര സന്നിധിയില്‍ ഓച്ചിറക്കളി നടത്തുന്നത്.