കേരളാ സർവകലാശാലയിലെ ഹോസ്റ്റൽ പൂട്ടി

സമരത്തെതുടര്‍ന്നു കേരള സര്‍വകലാശാല കാര്യവട്ടം ക്യാംപസിലെ ഹോസ്റ്റൽ പൂട്ടിയതോടെ ഗവേഷകരടക്കമുള്ള വിദ്യാർഥികൾ പെരുവഴിയിലായി. വി.സിയുടെ ഏകപക്ഷീയമായ നിലപാടുകളാണ് പ്രശ്നം സങ്കീർണമാക്കിയതെന്നാണ് വിദ്യാർഥി പക്ഷം.ബുധനാഴ്ച വൈകുന്നേരം ഹോസ്റ്റലിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടതോടെ, കാന്റീൻ നടത്തിപ്പുകാരെ മാറ്റണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം തുടങ്ങിയത് 

ഹോസ്റ്റൽ പ്രവർത്തിക്കാനുള്ള അവസരമൊരുക്കാമെന്നു വിദ്യാർഥി പ്രതിനിധികളുടെ ചർച്ചയിൽ തീരുമാനമെടുത്ത വി.സി , വിദ്യാർഥികൾ ഹോസ്റ്റലിലെത്തും മുൻപ് ഈ മാസം 22 വരെ ക്ലാസില്ലെന്നും വിദ്യാർഥികൾ ഹോസ്റ്റൽ വിട്ടുപൊകണമെന്നും നിർദേശിക്കുകയായിരുന്നു. 22 മുതൽ ക്രിസ്തുമസ് അവധി ആരംഭിക്കും. ഫലത്തിൽ മൂന്നാഴ്ചക്കാലം ഇനി ക്യാംപസ് നിശ്ചലം. ഇതോടെ പെരുവഴിയിലായത് വിദ്യാർഥികൾ.നല്ല ഭക്ഷണം ചോദിച്ചതിനു കോളജ് അടച്ചിട്ടത് എന്തിനെന്നാണ് വിദ്യാർഥികളുടെ ചോദ്യം വി.സിയുടെ പിടിവാശിയാണ് പ്രശ്നം ഇത്രയും വഷളാക്കിയതെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഏകപക്ഷീയ നിലപാടിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നു സമരസമിതി അറിയിച്ചു.