ശബരിമല ക്ഷേത്ര വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

ശബരിമലയില്‍ മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള നാല് ദിവസത്തെ കണക്ക് പ്രകാരം വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 കോടിയില്‍പരം രൂപയുടെ വര്‍ദ്ധന ഉണ്ടായെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. അരവണ വില്‍പ്പന ഇരട്ടിയോളം വര്‍ദ്ധിച്ചപ്പോള്‍ നടവരവില്‍ ഒരു കോടിയില്‍ പരം രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. മണ്ഡലപൂജ ആരംഭിച്ചതിന് ശേഷമുള്ള 4 ദിവസത്തെ വരവ് സംബന്ധിച്ച വിവരങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തുവിട്ടത്. 

ആകെ വരുമാനം പതിനഞ്ചു കോടിയിലധികം രൂപയാണ്, കൃത്യമായി പറഞ്ഞാൽ 159151534  രൂപ. കഴിഞ്ഞവര്‍ഷം ഇതേസമയത്തെ വരുമാനം 107751556 രൂപയായിരുന്നു. സന്നിധാനത്തെ നടവരവ് 36916665 നിന്ന് 46530885 ലേക്കും, മാളികപ്പുറത്ത് 528000ഉം ഉയര്‍ന്നു. അപ്പം വില്‍പ്പനയിലൂടെ 8753080 രൂപയും, അരവണ വില്‍പ്പനയിലൂടെ 67359440 രൂപയും ലഭിച്ചു. അരവണ വില്‍പ്പനയില്‍ ഇരട്ടിയോളമാണ് വര്‍ദ്ധന. ക്ഷേത്രത്തിലേക്ക് കാണിക്ക അര്‍പ്പിക്കരുതെന്ന തരത്തിലുള്ള പ്രചാരണങ്ങളെ അതിജീവിച്ചാണ് വരുമാന വര്‍ദ്ധനവെന്ന് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു അതേസമയം അര്‍ച്ചന വഴിപാട് ഇനത്തിലും ബുക്ക് സ്റ്റാളിലെ വില്‍പ്പനയിലും ഇടിവ് ഉണ്ടായി. വെള്ളനിവേദ്യം, ശര്‍ക്കര പായസം എന്നീ ഇനങ്ങളില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.