വയനാട് ബത്തേരിയിൽ സ്കൂൾ വിദ്യാർഥികൾക്ക് കൂട്ടത്തോടെ ശാരീരിക അസ്വസ്ഥത ഉണ്ടായ പശ്ചാത്തലത്തിൽ, ചികിത്സ തേടാത്ത കുട്ടികളെയും നിരീക്ഷിക്കാൻ തീരുമാനം. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ ഇരുനൂറിലധികം വിദ്യാർഥികളാണ് പനിയും ചർദ്ദിയും ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. അടുത്ത ദിവസങ്ങളിൽ കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെടുകയായിരുന്നു. ആകെയുള്ള 839 വിദ്യാർത്ഥികളിൽ 232 കുട്ടികളാണ് ഇതുവരെ ചികിത്സ തേടിയത്. ഇതിൽ 84 കുട്ടികൾ നിലവിൽ ബത്തേരി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുണ്ട് . ആദ്യം ചികിത്സ തേടി മടങ്ങിയവരിൽ ചിലർക്ക് രോഗം വിട്ടുമാറാത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സാഹചര്യത്തിലാണ് സ്കൂളിലെ മറ്റു കുട്ടികളെക്കൂടി നിരീക്ഷിക്കാൻ മന്ത്രി ടി. സിദ്ദിഖ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള അഞ്ചംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി. ബാക്ടീരിയൽ ഇൻഫെക്ഷൻ ആകാനാണ് സാധ്യതയെന്നാണ് ഡോക്ടർമാരുടെ നിഗമനം. രോഗബാധിതരായ വിദ്യാർഥികളുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ മാത്രമേ രോഗത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.