വയനാട് കള്ളാടി ദുരന്തത്തിൽ ആകെ ഒരു വീടാണ് നഷ്ടപ്പെട്ടത്. അതാകട്ടെ മുപ്പത്തിയാറ് വർഷത്തെ പ്രവാസജീവിതം കൊണ്ട് പടുത്തുയർത്തിയ സ്വപ്നഭവനം. ദുരന്ത സമയത്ത് ഉംറയ്ക്കു പോയിരുന്ന വീട്ടുടമ അഷ്റഫ് തിരിച്ചെത്തിയപ്പോൾ കണ്ടത് മണ്ണും ചെളിയും മൂടിയ തന്‍റെ ആയുഷ്കാല സമ്പാദ്യം.

ചുറ്റുമതിൽ കെട്ടി തറയോട് പാകി ഭംഗിയാക്കിയ വീട് നിമിഷങ്ങൾ കൊണ്ടാണ് കള്ളാടിയിൽ കല്ലിലും മണ്ണിലും അമർന്നുപോയത്. തകർന്നടിഞ്ഞ സ്വപ്നഭവനത്തിൽ തനിക്ക് ഇനി താമസിക്കാനാവില്ലെന്ന വേദനയിലാണ് അഷ്റഫ്. ഗൾഫിലെ ചുട്ടുപൊള്ളുന്ന വെയിലിൽ മൂന്നരപ്പതിറ്റാണ്ടോളം അധ്വാനിച്ച് കെട്ടിപ്പടുത്ത വീടിനെക്കുറിച്ച് അഷ്റഫിന് ഒരു പിടി സ്വപ്നങ്ങളുണ്ടായിരുന്നു. പക്ഷേ ഉംറ കഴിഞ്ഞ് ഭാര്യയ്ക്കൊപ്പം ആദ്യമായി വീടു കാണാനെത്തിയപ്പോൾ ഹൃദയം തകർന്നുപോയി. 

പതിനഞ്ച് ദിവസങ്ങൾക്ക് മുൻപാണ് കള്ളാടിയെ നടുക്കിയ ആ മഹാദുരന്തം ഇരച്ചെത്തിയത്. അന്ന് വീട്ടിൽ മകളും മരുമകനും കുഞ്ഞുമാണുണ്ടായിരുന്നു. മരണത്തിന്‍റെ പിടിയിൽനിന്ന് അവർ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കുത്തിയൊലിച്ചെത്തിയ ദുരന്തത്തിൽ തങ്ങളുടെ പ്രിയപ്പെട്ട വീട് മണ്ണിലമരുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ.

പുണ്യഭൂമിയിൽ നിന്ന് ദുരന്തഭൂമിയിലെത്തിയപ്പോൾ അഷ്റഫിനെ കാത്തിരുന്നത് കിടപ്പാടം നഷ്ടപ്പെട്ട കുടുംബമാണ്. ആശ്വാസവാക്കുകൾ മാത്രമാണ് ആ കുടുംബത്തിന് പ്രതീക്ഷ നൽകുന്നത്. 

Kalladi landslide claimed a dream home built over 36 years by an NRI. Upon returning from Umrah, Ashraf found his life's savings buried under mud and debris, leaving him devastated and without a place to live.: