വയനാട് മീനങ്ങാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കടുവ ഭീതിയിൽ. ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഇന്നലെ വീണ്ടും ഒരപ്പുവയൽ മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടായി.
ഒരു മാസം മുൻപാണ് അരിമുള, ഒരപ്പുവയൽ മേഖലയിൽ കടുവയുടെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത്. അരിമുള റോഡിലൂടെ കടന്നുപോയ കടുവയെ ഒരപ്പുവയലിൽ നാട്ടുകാരൻ നേരിട്ട് കണ്ടു. പിന്നീട് അരിമുള, ഒരപ്പുവയൽ, കാര്യമ്പാടി, പുതൂർ മേഖലകളിൽ പലതവണ കാൽപാടുകൾ കണ്ടെത്തി.ആദ്യഘട്ടത്തിൽ നാല് കാമറകൾ സ്ഥാപിച്ചെങ്കിലും രണ്ടാഴ്ചയിലേറെ കടുവ എത്താതായതോടെ കാമറകൾ മാറ്റി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും തുടർച്ചയായി ഒരപ്പുവയലിൽ കാൽപാടുകൾ കണ്ടെത്തി. ഇതേ തുടർന്നാണ് ഇവിടെ കൂട് സ്ഥാപിച്ചത്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ കൂടിന് സമീപത്തു കൂടി കടുവ ചാടി പോകുന്നത് തൊഴിലാളികൾ കണ്ടിരുന്നു. അതുകൊണ്ട് തന്നെ വൈകാതെ കടുവ കൂട്ടിൽ ആകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.