പായസ ചലഞ്ചിലൂടെയും, വിഷു പടക്ക കച്ചവടത്തിൽനിന്ന് സമാഹരിച്ച ലാഭവും ചേര്‍ത്ത് കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ഒരു സൗജന്യ ഫുട്ബോള്‍ പരിശീലന ക്യാംപ്. പാലക്കാട് കുമ്പിടി സ്പോര്‍ട്സ് അക്കാദമിയാണ് അറുപതിലേറെപ്പേര്‍ക്ക് കാല്‍പ്പന്തുകളിയുടെ ബാലപാഠങ്ങള്‍ കൈമാറാന്‍ അവസരമൊരുക്കിയത്. ഒഴിവുകാലം ഫുട്ബോളാണ് ലഹരി എന്ന മട്ടിലേക്ക് മാറ്റുകയായിരുന്നു ലക്ഷ്യമെന്ന് സംഘാടകര്‍.
കുരുന്നുകളെ കളത്തിലിറക്കാന്‍ പലവഴികളിലൂടെയായിരുന്നു പരിശ്രമം. ഒടുവില്‍ കാല്‍പ്പന്തുകളിയുടെ മാന്ത്രികത കുട്ടികള്‍ക്കും യുവാക്കള്‍ക്കും നേരിട്ടറിയാന്‍ അവസരമായി. ആറു മുതൽ 25 വയസ്സു വരെയുള്ളവര്‍ ഫുട്ബോൾ കോച്ചിങ് ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. വിഷു പടക്ക കച്ചവടം, പായസ ചലഞ്ച് എന്നിവയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് സൗജന്യമായി ഫുട്ബോൾ പരിശീലനം നൽകുന്നത്. കൗമാരപ്രായക്കാരായ കുട്ടികളിലെ ലഹരി ഉപയോഗത്തെയും അക്രമ വാസനകളെയും ഫുട്ബോൾ ലഹരിയിലേക്ക് തിരിച്ചുവിടുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ.
വെറുമൊരു ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിക്കുക എന്നത് മാത്രമല്ല, മറിച്ച് കളിയാവേശത്തിനൊപ്പം ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം കൂടിയാകുമ്പോൾ കുമ്പിടി സ്പോർട്ട്സ് അക്കാദമിയുടെ പ്രവർത്തനം മാതൃകാപരമാണ്. ആനക്കര പഞ്ചായത്തിന് സമീപത്തെ പ്രത്യേകം സജ്ജീകരിച്ച മൈതാനത്താണ് കളിയാവേശം. അഭി, ദീപക് എന്നിവരാണ് പരിശീലകർ.