ambulance-driver-arrest

മദ്യലഹരിയില്‍ ആംബുലന്‍സ് ഓടിച്ച് ഡ്രൈവറുടെ പരാക്രമം. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലെ ഡ്രൈവര്‍ ആന്‍ഡ്രൂസ് ഓടിച്ച ആംബുലന്‍സ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ച ശേഷം വൈദ്യുതിത്തൂണ്‍ തട്ടിമറിച്ചിട്ടു. നാട്ടുകാര്‍ ബഹളം കൂട്ടിയിട്ടും നിര്‍ത്താതെ അഗളിയിലേക്ക് പാഞ്ഞ ആംബുലന്‍സ് ഡ്രൈവറെ കാവുണ്ടിക്കല്‍ ഭാഗത്ത് നിന്നും അഗളി പൊലീസ് പിടികൂടി.

കോട്ടത്തറ ആശുപത്രിയില്‍ നിന്നും രോഗിയെ പാലക്കാട്ടെത്തിച്ച് മടങ്ങുന്നതിനിടെയായിരുന്നു പരാക്രമം. കാഞ്ഞിരം ഭാഗത്താണ് മൂന്ന് വാഹനങ്ങളെ ആന്‍ഡ്രൂസ് ഓടിച്ച ആംബുലന്‍സ് ഇടിച്ചിട്ടത്. ഇതിനിടയില്‍ വൈദ്യുതിത്തൂണും നിലംപൊത്തി. വാഹനയാത്രികരും നാട്ടുകാരും ബഹളം കൂട്ടിയെങ്കിലും ആന്‍ഡ്രൂസ് ആംബുലന്‍സ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. വിവരമറിഞ്ഞ് അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ കാത്ത് നിന്നെങ്കിലും ആംബുലന്‍സ് വരാന്‍ വൈകിയതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് ആന്‍ഡ്രൂസിനെ തേടിയിറങ്ങി. 

കാവുണ്ടിക്കലെത്തിയപ്പോള്‍ ആംബുലന്‍സ് നിര്‍ത്തിയിട്ട് വീണ്ടും മദ്യപിക്കുകയായിരുന്നു. പിന്നാലെ അഗളി പൊലീസ് ആന്‍ഡ്രൂസിനെ കസ്റ്റഡിയിലെടുത്തു. ജീപ്പില്‍ കയറ്റിയതിന് പിന്നാലെ ആന്‍ഡ്രൂസിന്‍റെ കുറ്റസമ്മതം. 

അഗളി സര്‍ക്കാര്‍ ആശുപത്രിയിലെ വൈദ്യപരിശോധനയില്‍ ആന്‍ഡ്രൂസ് മദ്യപിച്ചിരുന്നതായി തെളിഞ്ഞു. രാത്രിയില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടത്തറ ആശുപത്രിയിലെ ജീവന്‍രക്ഷാ സംവിധാനങ്ങളുള്ള ആംബുലന്‍സിലെ ഡ്രൈവറാണ് ആന്‍ഡ്രൂസ്. നേരത്തെയും ഇയാള്‍ മദ്യപിച്ച് ജോലിക്കെത്തിയിരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും ആശുപത്രി അധികൃതര്‍ കാര്യമായി ഇടപെട്ടിരുന്നില്ലെന്നാണ് ആക്ഷേപം. 

ENGLISH SUMMARY:

An ambulance driver, Andrews from Attappadi Kottathara Hospital, drove under the influence of alcohol and caused a crash involving three vehicles before hitting an electric pole. Despite locals shouting at him to stop, he continued driving recklessly towards Agali. He was finally apprehended by the Agali police near Kavundikkal.