പണി പൂർത്തിയായ ദേശീയപാത സേഫ് അല്ല. ദേശീയപാത 66ന്‍റെ രണ്ടാം റീച്ച് പൊളിച്ചു പണിയാൻ നിർദ്ദേശം നൽകി ദേശീയപാത അതോറിറ്റി. മേഘ കൺസ്ട്രക്ഷൻസ് നിർമ്മിച്ച ഭാഗത്താണ് ആകാശപാത നിർമ്മിക്കാൻ എൻഎച്ച്ഐ നിർദ്ദേശം നൽകിയത്. ദേശീയപാത 66ലെ രണ്ടാം റീച്ചിലാണ് ഏറ്റവുമധികം പ്രശ്നങ്ങൾ കണ്ടെത്തിയത്.
ചെങ്കള മുതൽ തുടങ്ങുന്ന ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണി നേരത്തെ തന്നെ നിലനിന്നിരുന്നു. കഴിഞ്ഞ മഴക്കാലത്ത് പലയിടത്തും മണ്ണിടിഞ്ഞ് വീഴുകയും ചെയ്തു. ഇതിനിടയിലാണ് ചതുപ്പു നിലത്തെ കുറിച്ചുള്ള ആശങ്ക രൂക്ഷമായത്. കാര്യംകോട് പാലം മുതൽ മയിച്ച പാലം വരെയുള്ള ഭാഗത്ത് മഴക്കാലമായാൽ വെള്ളം പൊങ്ങും. ചതുപ്പ് നിലത്ത് റോഡിൽ വിള്ളൽ കണ്ടതോടെയാണ് മണ്ണ് പരിശോധന നടത്തിയത്.
പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത 600 മീറ്റർ ഭാഗം സഞ്ചാരയോഗ്യമല്ലെന്ന് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ ആകാശപാത നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി മേഘ കൺസ്ട്രക്ഷൻ കമ്പനിക്ക് നിർദ്ദേശം നൽകിയത്.