കാസർകോട് ഡെവലപ്മെന്റ് പാക്കേജിൽ ഫണ്ട് മാറി നൽകാൻ വൈകുന്നതോടെ ഇഴഞ്ഞു നീങ്ങി പദ്ധതികൾ. സ്കൂളും ആശുപത്രികളും ഉൾപ്പെടെ 35 ഓളം പദ്ധതികളാണ് പിന്നാക്ക ജില്ലയിൽ ഫണ്ട് മാറി നടക്കാത്തതിനാൽ പ്രതിസന്ധിയിലായത്. ട്രഷറി നിയന്ത്രണവും ഫണ്ട് മാറി നൽകുന്നത് വൈകുന്നതുമൂലവും ജപ്തി ഭീഷണിയിലാണ് ജില്ലയിലെ സർക്കാർ കരാറുകാർ.
ബില്ലുകൾ മാറി നൽകാൻ വൈകിയതോടെ നീലേശ്വരം മയീച്ച ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 3 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ ഇഴയുകയാണ്. സമാന സ്ഥിതിയാണ് ഈസ്റ്റ് എളേരി പ്രാഥമിക ആരോഗ്യ കേന്ദ്രം. ബന്തടുക്ക ബീറ്റിയാടി റോഡ്. കിധൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി 35 പദ്ധതികൾക്കാണ് ബില്ല് മാറി നൽകാൻ ഉള്ളത് . ജില്ലയ്ക്ക് താങ്ങാകേണ്ട ഡെവലപ്മെൻറ് പാക്കേജ് മാത്രമല്ല, മറ്റെല്ലാ നിർമ്മാണ പ്രവർത്തികളുടെയും ബില്ല് മാറിനിൽക്കുന്നത് വൈകുന്നതോടെ സർക്കാർ കരാറുകാർ ജപ്തിയുടെ വക്കിലാണ്.
ട്രഷറികളിൽ മാസങ്ങളായി 10 ലക്ഷം രൂപയ്ക്ക് കൂടുതലുള്ള ബില്ലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ തിരിച്ചടിക്ക് പുറമെയാണ് സർക്കാർ കരാറുകാരുടെ ലൈസൻസ് പുതുക്കാൻ 3 ഇരട്ടിയോളം ഫീസും സെക്യൂരിറ്റിയും വർധിപ്പിച്ചിരിക്കുന്നത്. നിർമ്മാണം നിർത്തിവച്ചാൽ പിഴ വരും എന്നതിനാൽ പ്രവർത്തികൾ കരാറുകാർ ഇഴച്ചു നീക്കുകയാണ്. യൂൽസിസിഎസ് മുതലായ നിർമ്മാണ കമ്പനികൾക്ക് ഇളവുകൾ നൽകി ചെറുകിട കരാറുകാരെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്നാണ് ആരോപണം