കാസർകോട് പൊതുവിദ്യാലയത്തിന്റെ കളിസ്ഥലം മുൻ തഹസിൽദാർക്ക് അനധികൃതമായി പതിച്ചു നൽകിയതായി പരാതി. അതിർകുഴി ഗവൺമെൻറ് എൽ.പി സ്കൂളിൻറെ 15 സെൻറ് സ്ഥലമാണ് റിട്ടയേഡ് തഹസിൽദാർ സ്വന്തമാക്കിയത്. സ്കൂൾ സ്ഥലം പതിച്ചു നൽകാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുകയാണ് പഞ്ചായത്ത്.
കാസർകോട് ചെങ്കള പഞ്ചായത്തിലാണ് 300 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന അതിർക്കുഴി സർക്കാർ എൽപി സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിൻറെ പ്രധാന കെട്ടിടങ്ങൾ റോഡിന് മുകളിലും കളിസ്ഥലം റോഡിന് താഴെയുമാണ്. ഈ സ്ഥലത്തുനിന്ന് 15 സെന്റ് ഭൂമി മുൻ തഹസിൽദാർ അനധികൃതമായി സ്വന്തമാക്കിയതായാണ് പരാതി. റിട്ടയേഡ് തഹസിൽദാർ ശേഖര എന്നയാൾക്കാണ് സർക്കാർ സ്കൂൾ ഭൂമി പതിച്ചു നൽകിയത്. പരാതി ഉയർന്നതോടെ ഭൂമിയിൽ നിർമ്മാണ പ്രവർത്തികൾ നടത്തരുതെന്ന് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടു. എന്നാൽ ഇത് അവഗണിച്ച് മതിൽ നിർമ്മാണം നടന്നു.
റിട്ടയേഡ് തഹസിൽദാരുടെ പേരിലുള്ള 69 സെൻറ് സ്ഥലം ഭാര്യയുടെ പേരിലേക്ക് മാറ്റി ഭൂമിയിലിന്ന് കാണിച്ചാണ് പട്ടയം നേടിയത്. സ്കൂൾ ഭൂമിയാണെന്നറിഞ്ഞിട്ടും റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നാണ് ആരോപണം. ഇതോടെ ഭൂമി തിരികെ ലഭിക്കാനായി തഹസിൽദാർ , കലക്ടർ, വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നടത്തിയിരിക്കുകയാണ് വാർഡ് മെമ്പർ കെ.വേണുഗോപാൽ.