പോക്സോ കേസിൽ യുവാവിന് 26 വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും. കണ്ണൂര്‍ തളിപ്പറമ്പ് കൂവേരി സ്വദേശി അനുരാജിനെയാണ് തളിപ്പറമ്പ് പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2024ല്‍ 16കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ച മറ്റൊരു കേസില്‍ തിരുവനന്തപുരം പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ആറ്റിങ്ങല്‍ സബ് ജയിലില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ് . 2022ല്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും അനുരാജിനെതിരെ കേസുണ്ട്.
തിരുവനന്തപുരം പോത്തന്‍കോട് പ്രണയം നടിച്ച് രണ്ടു പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി കൂട്ടുകാരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയാണ് 14 കാരിയായ വിദ്യാര്‍ഥിനികളെ പ്രതി പരിചയപ്പെട്ടത്. 20 ദിവസത്തെ പരിചയം. പിന്നെ നേരില്‍ കാണണമെന്ന് പറഞ്ഞ് കണ്ണൂരില്‍ നിന്ന് പോത്തന്‍കോടേക്ക് എത്തി.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കണ്ണ് തെറ്റിച്ച് വീട്ടിനുള്ളില്‍ കയറിയ അനുരാജ് പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു. പിന്നാലെ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെയും വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരെയും പീഡിപ്പിച്ച ശേഷം രാത്രി 12 മണിയോടെ വീട്ടുകാര്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയാണ് ഇയാള്‍ പുറത്തുകടന്നത്. ഈ കേസില്‍ അറസ്റ്റിലായ ഇയാള്‍ നിലവില്‍ ആറ്റിങ്ങല്‍ സബ് ജയിലിലാണ്.