Image: @ndtv, AI Enhanced
കാണ്‍പുര്‍ വ്യവസായി 63കാരനായ വിനീത് മിനോച്ചയുടെ മരണത്തിനു പിന്നില്‍ മരുമകളുടെ കൈയെന്ന് ഉറപ്പിക്കാവുന്ന തെളിവുകള്‍ പുറത്ത്. കൊലപാതകത്തിന് ആസൂത്രണം നടത്തിയ മരുമകള്‍ ഷാലു മിനോച്ച (36) പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കൊലയാളികള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Also Read: ‘സീല്‍’ ചെയ്ത ആശുപത്രിയില്‍ പുറകുവശത്തുകൂടി ഗര്‍ഭിണിയെ പ്രവേശിപ്പിച്ചു, പ്രസവം
ഈ കുടുംബത്തിലെ മുൻ ജോലിക്കാരനായിരുന്ന വിശാലിനേയും കൂട്ടാളി രാജ് കിഷോറിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി കാണ്‍പൂരിലെ കോസ്മോസിൻ ലോഞ്ചിൽ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്നതിനിടെയിലാണ് ഷാലു ഫോണിലൂടെ കൊലയാളികൾക്ക് ഭര്‍തൃപിതാവിനെ കൊലപ്പെടുത്താനുള്ള നിര്‍ദേശം നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം.
Also Read: കൂട്ടിരിപ്പുകാരിയായെത്തിയ 17കാരിയെ ലിഫ്റ്റിനുള്ളിലേക്ക് വലിച്ചുകയറ്റി, പീഡനശ്രമം; യുട്യൂബര്‍ അറസ്റ്റില്‍
ഷാലു വീട്ടിലേക്ക് സ്ഥിരമായി വൈകി എത്തുന്നതിനെ വിനീത് മിനോച്ച എതിര്‍ത്തിരുന്നു. മാത്രമല്ല ഷാലുവിന്റെ വരവും പോക്കുമുള്‍പ്പെടെ നിരീക്ഷിക്കാനായി വിനീത് മിനോച്ച വീട്ടില്‍ സിസിടിവി സ്ഥാപിച്ചതും ഷാലുവിന്റെ കടുത്ത വിരോധത്തിനു കാരണമായിരുന്നു. ഇതാണ് കൊലപാതക കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
ഭര്‍തൃപിതാവിനെ കൊലപ്പെടുത്താനായി ആറുലക്ഷം രൂപയാണ് ഷാലു കൊലയാളികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ രണ്ടുലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും വീടിന്റെ വ്യാജ താക്കോല്‍ കൊലയാളികള്‍ക്ക് കൈമാറുകയും ചെയ്തു. വിനീത് മിനോച്ചയ്ക്ക് മരുന്നുകള്‍ നല്‍കാന്‍ എത്തിയതാണെന്ന് സുരക്ഷാ ജീവനക്കാരനോട് പറഞ്ഞ് വിശാലിനേയും കൂട്ടാളിയേയും വീട്ടിനുള്ളിലേക്ക് കടത്തിവിട്ടത് ഷാലുവായിരുന്നു. വീട്ടിനുള്ളില്‍ക്കയറിയ പ്രതികള്‍ 26തവണ വിനീതിനെ കുത്തിയതായി പൊലീസ് പറയുന്നു.
മറ്റ് സംശയങ്ങളൊന്നും തോന്നാതിരിക്കാനായി ഷാലു ഭർത്താവിനും കുട്ടിക്കുമൊപ്പം രാത്രി പാർട്ടിക്ക് പോയി. പാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടയിലും ഫോണിലൂടെ കൊലയാളികൾക്ക് തത്സമയ നിർദേശങ്ങൾ നൽകുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഷാലുവും കുടുംബവും പാർട്ടി കഴിഞ്ഞ് മടങ്ങിയെത്തിയത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന വിനീതിനെ കണ്ട് ഒന്നും അറിയാത്തതുപോലെ ഷാലു അഭിനയിച്ചു. എന്നാൽ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ എല്ലാം പൊളിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോൺവിളിയുടെ വിവരങ്ങളും പരിശോധിച്ചതിലൂടെയും ഷാലുവിന്റെ പങ്ക് വ്യക്തമായതായി പൊലീസ് അറിയിച്ചു.