പയ്യാമ്പലത്ത് കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി വ്യാജ രേഖകൾ നിർമിച്ച് സമർപ്പിച്ച സംഭവത്തിൽ കെട്ടിട ഉടമയ്ക്കും റസ്റ്റോറന്റ് ഉടമകൾക്കുമെതിരെ കേസ്. ചാലാട് സ്വദേശി ഖലീൽ, കതിരൂർ സ്വദേശികളായ അർഷാദ് റഷീദ്, മുഹമ്മദ് അദ്നാൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
വ്യാജ ഒക്യുപ്പൻസി സർട്ടിഫിക്കറ്റും ബിൽഡിങ് കംപ്ലീഷൻ പ്ലാനും തയ്യാറാക്കിയാണ് കെട്ടിട ഉടമ ഖലീൽ കോർപ്പറേഷനിൽനിന്ന് കെട്ടിട നമ്പർ നേടിയതെന്നാണ് കണ്ടെത്തൽ. രേഖകൾ കോർപ്പറേഷൻ ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. കെട്ടിടത്തിന്റെ രേഖകൾ ഉദ്യോഗസ്ഥർ കെ-സ്മാർട്ട് സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നീട് റസ്റ്റോറന്റ് ആരംഭിക്കുന്നതിനായി ഉടമകൾ കോർപ്പറേഷനെ സമീപിച്ചപ്പോഴാണ് അപ്‌ലോഡ് ചെയ്ത രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. വ്യാജരേഖാ തട്ടിപ്പിന് ഉദ്യോഗസ്ഥർ ആരെങ്കിലും കൂട്ടുനിന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ മേയർ പി. ഇന്ദിര അറിയിച്ചു.