മാഹി ബൈപ്പാസില്‍ ടോള്‍ നല്‍കിയിട്ടും ദുരിത യാത്ര. മേല്‍പ്പാല നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ തുടങ്ങിയതോടെയാണ് കുരുക്ക് രൂക്ഷമായത്.
മണിക്കൂറുകളോളം ബ്ലോക്കില്‍ കുടുങ്ങുന്ന യാത്രക്കാര്‍ ദുരിതപാത കടന്നുകിട്ടാന്‍ പെടാപ്പാടിലാണ്.
കൃത്യമായി ടോള്‍ നല്‍കിയാലേ മാഹി ബൈപ്പാസിലൂടെ കടത്തിവിടൂ.. എന്നാല്‍ നല്‍കുന്ന പണത്തിനുള്ള സൗകര്യം റോഡിലില്ല എന്നതാണ് യാഥാര്‍ഥ്യം. പള്ളൂര്‍ ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനാല്‍ സര്‍വീസ് റോഡിലൂടെയാണ് ഗതാഗതം. ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ ദിനേന കുരുക്കില്‍പെടുന്നു. ടോള്‍ നല്‍കുന്നത് വെറുതെയാകുന്ന കാഴ്ച.
അടുത്തുള്ള നെല്ലിയാട്ട് ക്ഷേത്രത്തിന് സമീപം ദേശീയപാതയിലേക്ക് വാഹനങ്ങൾക്ക് കയറാനുള്ള സൗകര്യമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താറില്ല എന്നാണ് ആക്ഷേപം.. ആ പ്രവേശനം താൽക്കാലികമായി തുറന്നുനൽകിയാൽ സർവീസ് റോഡിലെ ഗതാഗതഭാരം ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍.
മേൽപ്പാല നിർമാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഭാരവാഹനങ്ങളുടെ ഗതാഗതം സമയബന്ധിതമായി ക്രമീകരിക്കുകയോ ഫലപ്രദമായ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്. പള്ളൂര്‍ സിഗ്നലില്‍ അപകടം പതിവായി നിരവധിപേര്‍ മരിച്ച സാഹചര്യത്തിലാണ് മേല്‍പ്പാലം നിര്‍മിക്കാന്‍ തുടങ്ങിയത്. ആറ് മാസം കൊണ്ട് തീര്‍ക്കുമെന്ന് പറഞ്ഞ പാലം പത്തുമാസമായിട്ടും പൂര്‍ത്തീകരിക്കാനായിട്ടില്ലാത്തതും വിമര്‍ശിക്കപ്പെടുന്നുണ്ട്.