കാസർകോട് മഞ്ചേശ്വരത്ത് റമസാൻ കാലത്തെ താരം മൈമൂന പള്ളിയിലെ ഉലുവ കഞ്ഞിയാണ്. പള്ളിയിലെ ഇഫ്താർ വിരുന്ന് സ്പെഷ്യൽ ആയ ഉലുവ കഞ്ഞി കഴിക്കാൻ മാത്രം നിരവധി പേരാണ് ഇവിടെ എത്തുന്നത്. അര നൂറ്റാണ്ടായി പ്രദേശവാസിയായ അബ്ദുള്ളയാണ് കഞ്ഞി തയ്യാറാക്കുന്നത്.
ഇഫ്താർ വിരുന്നിന് സമയമടുക്കുംതോറും മഞ്ചേശ്വരം ഉദ്യാവാരം മൈമൂന മസ്ജിദിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. ലക്ഷ്യം പള്ളിയിലെ വിഖ്യാതമായ ഉലുവ കഞ്ഞിയാണ്. 1976 ലാണ് പ്രദേശവാസിയായ അബ്ദുള്ള പള്ളിയിൽ ഉലുവ കഞ്ഞി തയ്യാറാക്കാൻ തുടങ്ങുന്നത്. രഹസ്യ കൂട്ടുകളും സ്നേഹവും നിറച്ച കഞ്ഞി നാട്ടുകാരുടെ പ്രിയപ്പെട്ടതായി. 5 പതിറ്റാണ്ടായി ആ ശീലത്തിന് മാറ്റം ഉണ്ടായിട്ടില്ല. നാട് വിട്ടു പോയവരുടെ നൊസ്റ്റാൾജിക് ഓർമ്മയാണ് അബ്ദുള്ളച്ച തയ്യാറാക്കുന്ന ഉലുവാക്കഞ്ഞി.
അഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപത്തെ അതേ ആവേശത്തോടെയാണ് ഇന്നും അബ്ദുള്ളച്ച അടുപ്പിനരികെ നിൽക്കുന്നത്. അബ്ദുള്ളച്ചയെ സംബന്ധിച്ചിടത്തോളം ഇത് വെറും പാചകമല്ല, മറിച്ച് പടച്ചവനുള്ള സമർപ്പണമാണ്. ലാഭേച്ഛയില്ലാതെ സ്നേഹത്തോടെ വിളമ്പുന്ന കഞ്ഞി ഇന്ന് മൈമൂന മസ്ജിദിന്റെ അവിഭാജ്യ ഘടകമാണ്. കഞ്ഞിയുടെ രുചി രഹസ്യം തേടി പലരും എത്താറുണ്ട്. പക്ഷേ ആർക്കും അത് ഇതുവരെ കണ്ടെത്താനായിട്ടില്ല.