കാലിക്കറ്റ് സര്‍വകലാശാലയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എസ്എഫ്ഐ നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് സമരത്തിന് ഒരുങ്ങി എംഎസ്എഫ്. വിജയിച്ച 42 യുയുസിമാരെ അയോഗ്യരാക്കാന്‍ ഗൂഢാലോചന നടക്കുന്നതായും നേതൃത്വം ആരോപണം ഉന്നയിച്ചു. കഴിഞ്ഞ വര്‍ഷവും ഇതേ വിഷയം ഉന്നയിച്ച് എംഎസ്എഫ് രംഗത്തെത്തിയത് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമാക്കിയിരുന്നു.

എംഎസ്എഫിന്‍റെ 32 യുയുസിമാര്‍ ഉള്‍പ്പടെ 42 പേരെ അയോഗ്യരാക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുവെന്നാണ് ആക്ഷേപം. വനിതാ കോളജിലെ യുയുസി മാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലയക്ക് പരാതി നല്‍കിയത് ആണ്‍കുട്ടികളാണന്നും എംഎസ്എഫ് ആരോപിച്ചു.

വിവിധ ജില്ലകളിലെ കോളജുകളില്‍ നിന്ന് യുയുസിമാര്‍ക്കെതിരെ സര്‍വകലാശാലക്ക് നല്‍കിയ പരാതികളിലെല്ലാം ഒരേ കൈപ്പടയിലാണന്നും പറയുന്നു. കെ.എസ്.യുവിനെ കൂടി സഹകരിപ്പിച്ച് സമരവുമായി മുന്നോട്ടു പോകാനാണ് എംഎസ്എഫിന്‍റെ ശ്രമം.