കോവിഡ് കാരണം സ്റ്റേജ് ഷോകള്‍ നിന്നതോടെ പ്രതിസന്ധിയിലായ മിമിക്രി കലാകാരന്‍മാര്‍ക്ക് ആശ്വാസമാണ് തദ്ദേശതിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളെക്കുറിച്ച് പാട്ടുണ്ടാക്കാനും അനൗണ്‍സ്മെന്റ് റെക്കോര്‍ഡ് ചെയ്യാനും ഡിമാന്‍ഡ് കൂടി.
ഗാനമേളയും മിമിക്രിയുമായി കേരളത്തിലെ സ്റ്റേജ് ഷോകളില്‍ അരങ്ങു തകര്‍ത്തിരുന്ന കലാകാരന്‍മാരാണ് ഇവര്‍. ഗായകനും എഡിറ്ററുമായ അഭി വര്‍ഗീസ്, പാരഡി ഗാനങ്ങള്‍ എഴുതുന്ന ബോബന്‍ ഡേവീസ്, കലാഭവന്‍ മണിയുടെ ഡ്യൂപ്പായി അറിയപ്പെടുന്ന ഗായകന്‍ സിന്റോ ചാലക്കുടി. ഈ മൂവര്‍ സംഘത്തിന് തദ്ദേശതിരഞ്ഞെടുപ്പു കാലം ജീവതത്തില്‍ ഏറെ പ്രതീക്ഷകൾ നല്‍കുകയാണ്.
വാടക മുറിയിലെ സ്റ്റുഡിയോ കോവിഡ് വന്നതോടെ അടച്ചുപൂട്ടി. വീട്ടിലെ കിടപ്പുമുറി സ്റ്റുഡിയോയാക്കി മാറ്റി. വാടക കൊടുക്കേണ്ടെന്ന ഒറ്റക്കാരണത്താല്‍ കണ്ടെത്തിയ വഴിയാണിത്. ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും എഡിറ്റ് ചെയ്തായിരുന്നു ഇതുവരെ ഉപജീവനം. തദ്ദേശ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പാരഡി ഗാനങ്ങളെഴുതി സ്ഥാനാര്‍ഥികള്‍ക്കായി നല്‍കി തുടങ്ങി. സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ വാട്സാപ്പില്‍ അയയ്ക്കണം. പാട്ടിന്റെ വരികളെഴുതി തിരിച്ച് വാട്സാപ്പില്‍ നല്‍കും. ഇഷ്ടപ്പെട്ടാല്‍ ഉടനെ റെക്കോര്‍ഡിങ്ങ്.
ഒരു പാട്ടെഴുതാനും അനൗണ്‍സ്മെന്റിനും ഓര്‍ഡര്‍ കിട്ടിയാല്‍ ഒരു പാട്ട് ഫ്രീ. ഇതാണ് അഭിയുടേയും സംഘത്തിന്റേയും ഓഫര്‍. കോവിഡ് കാലത്തെ അതിജീവിക്കുകയാണ് മൂന്നംഗ കലാസംഘം.