തൃത്താലയില്‍ പാടശേഖരങ്ങളില്‍ മാലിന്യം തള്ളുന്നു; ദുരിതത്തിൽ കർഷകർ

പാലക്കാട് തൃത്താല ഞാങ്ങാട്ടിരി കരിമ്പനക്കടവ് മേഖലയില്‍ പാടശേഖരങ്ങളിലേക്ക് മാലിന്യം തളളുന്നു. കഴിഞ്ഞ ദിവസം ഞാറുനട്ട പാടങ്ങളിലും മാലിന്യമെത്തിയതോടെ കര്‍ഷകര്‍ക്ക് ദുരിതമായി. കര്‍ഷകരുടെ പരാതിയില്‍ വിടി ബല്‍റാം എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.. 

തൃത്താല റോഡിൽ കരിമ്പനക്കടവിലെ ജലസേചന കനാലിലാണ് മാലിന്യം തള്ളിയത്. കാനാലിലൂടെ മാലിന്യം നെൽക്കൃഷിയിറക്കിയ പാടത്തേക്ക് ഒഴുകിയെത്തി. കുറെ നാളുകളായി ഇത്തരത്തിലുളള അന്യായം തുടരുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. 

നാട്ടുകാരുടെ പരാതിയില്‍ പരിഹാരം കാണുന്നതിനായി വിടി ബല്‍റാം എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. തൃത്താല, ചാലിശേരി പൊലീസ് സ്റ്റേഷനുകളുമായി സഹകരിച്ച് ഇതേപോലെയുളള സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ഇതിനായി അന്‍പതുലക്ഷം രൂപയ്ക്കുളള ഭരണാനുമതി ലഭിച്ചതായി എംഎല്‍എ പറഞ്ഞു. മദ്യക്കുപ്പികളും പ്ളാസ്റ്റിക് വസ്തുക്കളും ആശുപത്രി മാലിന്യവും വരെ ഇവിടെ വാഹനങ്ങളിലെത്തിക്കുന്നു. ഇവയെല്ലാം ഒഴുകി ഭാരതപ്പുഴയിലേക്കാണ് പോകുന്നത്.