അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റി പൊലീസ്; ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു

മലപ്പുറത്തെ അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റിയും ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു നല്‍കിയും പൊലീസ്. വ്യാപാരികളുടേയും നാട്ടുകാരുടേയും സഹകരണത്തോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുളള നിയമപാലകരുടെ ശ്രമം പുരോഗമിക്കുന്നത്.  

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുകൂടി കാര്യം മനസിലാവാന്‍ ഹിന്ദിയടക്കം വിവിധ ഭാഷകളിലാണ് പൊലീസിന്റെ അനൗണ്‍സ്മെന്റ്. ലോക് ഡൗണില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാന്‍ ജാഗ്രത വേണന്നുമാണ് നിര്‍ദേശം. ഒപ്പം അരിയും പരിപ്പും ഉളളിയും ഉരുളക്കിഴങ്ങും അടങ്ങുന്ന ഭക്ഷണ സാധനങ്ങളുടെ കിറ്റുകള്‍ പൊലീസ് സ്റ്റേഷനില്‍ ശേഖരിച്ച് അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് എത്തിച്ചു നല്‍കുന്നു.

പൊലീസ് സ്റ്റേഷനില്‍ സ്വരൂപിക്കുന്ന ഭക്ഷണസാധനങ്ങള്‍ പാക്ക് ചെയ്യുന്നത് ഉദ്യോഗസ്ഥര്‍ തന്നെയാണ്. ടൗണിലെ വ്യാപാരികളും സന്നദ്ധസംഘടനകളുടമാണ് ശേഖരിക്കുന്നത്. ഏതു പ്രതിസന്ധിയിലും അതിഥി തൊഴിലാളികള്‍ക്ക് പൊലീസിനെ വിളിച്ച് പരാതി അറിയിക്കാമെന്നും 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംഘം ചേര്‍ന്നാല്‍ നിയമനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയാണ് പൊലീസ് മടങ്ങുന്നത്.