ഇന്നലത്തെ മഴയിൽ കോഴിക്കോട് നൂറ്റി അമ്പത് വീടുകള്‍ തകര്‍ന്നതായി സ്ഥിരീകരണം

ഇന്നലെയുണ്ടായ വേനല്‍ മഴയില്‍  കോഴിക്കോടിന്റെ മലയോര മേഖലയില്‍ നൂറ്റി അമ്പത് വീടുകള്‍ തകര്‍ന്നതായി ജില്ല ഭരണകൂടം സ്ഥിരീകരിച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായിട്ടും തകര്‍ന്നു. ഇവിടങ്ങളിലെ താമസക്കാരെ മാറ്റി പാര്‍പ്പിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച്  ജില്ല ഭരണകൂടം ഇന്ന് തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. 

വടകര, കല്ലാച്ചി, നാദാപുരം, താമരശേരി, കോടഞ്ചേരി മേഖലയിലാണ് വ്യാപക നാശമുണ്ടായത്.  കാറ്റില്‍ മരം വീണാണ് മിക്ക വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയത്.  നൂറ്റി അമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നെന്നാണ് കണക്ക്. റവന്യു വകുപ്പിന്റെ പത്ത് ടീമുകള്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കണക്കെടുപ്പ് തുടങ്ങി.

പേരാമ്പ്ര, നരിക്കുനി മേഖലയില്‍ ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. എണ്‍പതിലധികം തെങ്ങുകളും കടപുഴകി. കോടഞ്ചേരിയില്‍  റബറും വാഴയും കവുങ്ങും വ്യാപകമായി നിലംപൊത്തി. താറുമാറായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കെ.എസ്. ഇ.ബി. യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങി.