എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള നടപടികൾക്ക് തുടക്കമായി

കാസർകോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി സൂക്ഷിച്ച എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള നടപടികൾക്ക് തുടക്കമായി. 1900 ലിറ്റർ എൻഡോസൾഫാനാണ് ജില്ലയിൽ മാത്രം സൂക്ഷിച്ചിരിക്കുന്നത്.  പാലക്കാട് സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാനും നിർവീര്യമാക്കുന്നുണ്ട്.

ഒരു ജനതയുടെ മുഴുവൻ ജീവിതവും സ്വപ്നങ്ങളും തകർത്ത എൻഡോസൾഫാൻ എന്ന വിഷം ഇപ്പോഴും പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുണ്ട്. 2012 ലാണ് ഇവ സുരക്ഷിതമായ ബാരലുകളിലേക്ക് മാറ്റിയത്. ബാരലിന്റെ സുരക്ഷാ കാലാവധി കഴിഞതോടെ എൻഡോസൾഫാൻ നിർവീര്യമാക്കാൻ തീരുമാനിച്ചു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡിനാണ് ചുമതല.

നിർവീര്യമാക്കുന്നതിന് മുന്നോടിയായി നിലവിൽ എൻഡോസൾഫാൻ സൂക്ഷിച്ചിരിക്കുന്ന ബാരൽ തുറന്ന് സാമ്പിൾ ശേഖരിച്ചു.കനത്ത സുര്ക്ഷാ സജ്ജീകരണങ്ങളോടെയാണ്  സാമ്പിൾ ശേഖരിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ ഫയ‌ർഫോഴ്സും എത്തിയിരുന്നു. പരിശോധന ഫലം ലഭിക്കാൻ മൂന്ന് മാസമെടുക്കും. ഇതിന് ശേഷമാണ് നിർവീര്യമാക്കാൻ തുടങ്ങുക.മണ്ണാർക്കാട് തത്തേങ്ങലത്ത് സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാനും നിർവീര്യമാക്കുന്നുണ്ട്. 314 ലിറ്റർ എൻഡോസൾഫാനാണ് ഇവിടെയുള്ളത്.