ഇരിട്ടിയിൽ അനധികൃത ഖനനം നടത്താനുപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്തു

കണ്ണൂർ ഇരിട്ടി കല്യാട് അനധികൃത ഖനനം നടത്താനുപയോഗിച്ച വാഹനങ്ങൾ ജിയോളജി, റവന്യൂ വകുപ്പുകൾ പിടിച്ചെടുത്തു. മൂപ്പത്തിയാറ് ലോറികളും രണ്ട് മണ്ണ് മാന്തിയന്ത്രങ്ങളുമാണ് കസ്റ്റഡിയിലെടുത്തശേഷം ഉടമകളിൽനിന്ന് പിഴ ഈടാക്കിയത്. 

അനധികൃത ഖനനം തടയണമെന്ന ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു നടപടി. കല്ലു കടത്താനുപയോഗിച്ച ലോറികളാണ് പിടിച്ചെടുത്തത്. ഖനന മേഖലയിലുണ്ടായിരുന്ന മണ്ണ് മാന്തിയന്ത്രങ്ങളും കസ്റ്റഡിയിലെടുത്തു. 

സംഭവമറിഞ്ഞ് നൂറ് കണക്കിന് തൊഴിലാളികൾ സ്ഥലത്തെത്തി. കല്ല് വെട്ടാനുപയോഗിക്കുന്ന യന്ത്രങ്ങൾ പിടിച്ചെടുക്കാതെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത് പ്രതിഷേധത്തിന് കാരണമായി. 

വീണ്ടും ഖനനം തുടർന്നാൽ കർശന നടപടിയെടുക്കുമെന്ന് റവന്യൂവകുപ്പ് അറിയിച്ചിട്ടുണ്ട്.