എംആർ പ്രതിരോധ കുത്തിവയ്പ്പ്; ക്യാംപെയിൻ പദ്ധതിയുമായി മലപ്പുറം

എം.ആർ പ്രതിരോധ കുത്തിവയ്പിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയെ മുന്നിലെത്തിക്കാൻ പ്രത്യേക ക്യാംപെയിൻ. ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടേയും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി. 

ജില്ലയിൽ ആകെയുളള 12. 41 ലക്ഷം കുട്ടികളിൽ 6,41,631 പേർ മാത്രമാണ് കുത്തിവയ്പെടുത്തത്. അതായത് 51.66 ശതമാനം പേർ മാത്രം. കുത്തിവയ്പെടുക്കാനുളള സമയപരിധി അവസാനിക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ ശേഷിക്കുന്ന കുട്ടികൾക്ക് കൂടി പ്രതിരോധ വാക്സിനേഷൻ നൽകാൻ പ്രത്യേക ക്യാംപെയിൻ ഇന്ന് ഉച്ചക്ക് ശേഷം നടക്കും. കുത്തിവയ്പ് നിർബന്ധമാക്കി ജില്ല കലക്ടർ ഇറക്കിയ ഉത്തരവ് പ്രതിരോധ ക്യാംപെയിന് സഹായകമായിട്ടുണ്ട്. 

ക്യാംപയിന് തടസമാകുന്നവരെ പ്രതിരോധിക്കാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിയും ആരോഗ്യ ഉദ്യോഗസ്ഥർക്ക് ഒപ്പമുണ്ട്. കഴിയും വേഗം പരമാവധി കുട്ടികൾക്ക് എം.ആർ. വാക്സിനേഷൻ നൽകാൻ ജില്ലയിലെ നഴ്സിങ് കോളജുകളും സഹായിക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ എങ്കിലും പ്രതിരോധ കുത്തിവയ്പിനുളള അവസാന തീയതി ഈ മാസം 30 വരെ നീട്ടുമെന്ന പ്രതീക്ഷയിലാണ് ജില്ല ഭരണകൂടം.