എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടിക പ്രസിദ്ധികരിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. അർഹരായവർ പലരും ലിസ്റ്റിന് പുറത്താണെന്നാണ് പ്രധാന ആരോപണം. ഒരാനുകൂല്യവും ലഭിക്കാതെയാണ് മിക്ക ദുരിതബാധിതരുടേയും ജീവിതം.
നീലേശ്വരം താലുക്ക് ആശുപത്രി വാർഡിൽ വച്ചാണ് ഒൻപതുവയുകാരിയായ നിവേദ്യ സുരേഷിനെ ഞങ്ങൾ കാണുന്നത്. മാസത്തിൽ ഇരുപത് ദിവസവും ആശുപത്രിയിലാണ്. പിറന്നപ്പോഴെ എൻഡോസൾഫാന്റെ ദുരന്തം ഏറ്റുവാങ്ങിയ നിവേദ്യ സർക്കാരിന്റെ കണക്കിൽ ദുരിതബാധിതരുടെ പട്ടിയിലില്ല. ദുരിതബാധിതരെ കണ്ടെത്താൻ നടത്തുന്ന വിവിധ മെഡിക്കൽ ക്യാംപുകളിൽ ഈ പെൺകുട്ടിയുമായി അഛൻ സുരേഷും, അമ്മ നിർമ്മലയും കയറിയിറങ്ങി.
കൂലിപ്പണിക്കാരനായ സുരേഷ്, നിവേദ്യയുടെ ചികിൽസക്കൊപ്പം കുടുംബം പോറ്റാനും പെടാപ്പാട് പെടുകയാണ്. ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടാൽ ചികിൽസച്ചിലവെങ്കിലും നടക്കുമല്ലോ എന്ന പ്രതിക്ഷയോടെയാണ് ഓരോ വാതിലുകളിൽ ഇവർ മാറിമാറിമുട്ടന്നത്.