കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസിലെ കര്‍ഷക ആത്മഹത്യയ്ക്ക് പിന്നാലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാന്‍ ജില്ലാഭരണകൂടം ശ്രമം തുടങ്ങി. വര്‍ഷങ്ങളായി വീട് വയ്ക്കാനുള്ള അനുമതിക്ക് കാലതാമസം നേരിടുന്നവര്‍ക്കായി കലക്ടര്‍ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു. അറുപത്തി ഒന്നുപേരുടെ വര്‍ഷങ്ങളായുള്ള പരാതി ആദ്യദിനം പരിഹരിച്ചു.
കല്ലൊടി സ്വദേശി ആയിഷയുടെ ഈ വിലാപം തുടങ്ങിയിട്ട് ഒന്‍പതു വര്‍ഷം. കോഴിക്കോട് കലക്ട്രേറ്റിന്റെ പടവുകളില്‍ അറുപതുകാരി ആയിഷയും മനസുറയ്ക്കാത്ത മകള്‍ നൂര്‍ജഹാനും പലതവണ തളർന്നിരുന്നിട്ടുണ്ട്. കരുണയുടെ കരങ്ങള്‍ നീളുമെന്ന പ്രതീക്ഷയില്‍. സ്വന്തമായുള്ള അഞ്ച് സെന്റ് ഭൂമിയില്‍കൂരയുടെ സുരക്ഷ ഇവര്‍ക്ക് സ്വപ്നമായി. നിലംനികത്തിയ ഭൂമിയെന്നായിരുന്നു തടസം.
നീതി നടപ്പാകുമെന്ന പ്രതീക്ഷയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിടത്തെല്ലാം അനാരോഗ്യം അവഗണിച്ചും ഇവരെത്തി. അദാലത്തില്‍ ഇവരുടെ ആവശ്യം ന്യായമെന്ന് കലക്ടര്‍ക്ക് മനസിലായി. ഏഴ് ദിവസത്തിനുള്ളില്‍ പരാതി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. നിവേദനം നല്‍കാനെത്താന്‍ വേണ്ടിയിരുന്ന യാത്രാക്കൂലി മിച്ചം പിടിച്ച് അരിവാങ്ങാമെന്ന പ്രതീക്ഷയില്‍ ആയിഷുമ്മയും മകളും മടങ്ങി.