തൃശൂരിന്‍റെ എം.ജി റോഡ് വികസനമെന്ന പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കോർപ്പറേഷന്‍റെ നേതൃത്വത്തിൽ റോഡിന്‍റെ വീതി കൂട്ടുന്നതിനുള്ള സർവേ നടപടികൾ തുടങ്ങി. വീതി കൂടുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകുമെന്ന് തൃശൂര്‍ കോര്‍പറേഷന്‍ മേയർ നിജി ജസ്റ്റിൻ പറയുന്നു.
തൃശൂരിന്‍റെ ഹൃദയഭാഗമാണ് എംജി റോഡ്. പടിഞ്ഞാറെക്കോട്ട മുതൽ നടുവിലാൽ വരെ നീളുന്ന ഒരു കിലോമീറ്റർ മാത്രമുള്ള ദൂരം. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്ന്. വീതി കുറഞ്ഞ വഴിയിലൂടെ വാഹനങ്ങൾ തിങ്ങിനിറഞ്ഞ് നീങ്ങുന്നത് പതിവ് കാഴ്ചയാണ്. കാലങ്ങളായുള്ള യാത്രാ ദുരിതം ഉടൻ അവസാനിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നൽകുകയാണ് കോർപ്പറേഷൻ.
പടിഞ്ഞാറെ കോട്ട മുതൽ പാറയിൽ ജംഗ്ഷൻ വരെ 25 മീറ്റർ വീതിയിലും, പാറയിൽ ജംഗ്ഷൻ മുതൽ സ്വരാജ് റൗണ്ടുവരെ 21 മീറ്റർ വീതിയിലും എംജി റോഡ് വികസിപ്പിക്കാനാണ് പുതിയ ഭരണസമിതിയുടെ പദ്ധതി. ഇതിനായി 152 സെന്‍റ് സ്ഥലം ഏറ്റെടുക്കും. വില നൽകി ഭൂമി ഏറ്റെടുക്കാനായിരുന്നു കഴിഞ്ഞ ഭരണസമിതിയുടെ തീരുമാനം. ഇപ്പോള്‍ ഭൂവുടമകൾ തന്നെ സൗജന്യമായി സ്ഥലം വിട്ടുനൽക്കാൻ തയ്യാറാണെന്ന് മേയർ പറയുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം റോഡ് നവീകരണം തുടങ്ങാനാണ് കോര്‍പറേഷന്‍റെ തീരുമാനം.