സ്വന്തമായി തലചായ്ക്കാൻ ഒരിടമുണ്ടെങ്കിൽ ജീവിതം സുരക്ഷിതമാകുമെന്നാണ് വിശ്വാസം. പക്ഷേ ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച സ്വന്തം വീട് ഇന്ന് അറുപതുകാരിയായ ഗിരിജയ്ക്ക് അഭയമല്ല, ഏകാന്ത തടവറയാണ്.
കൈപ്പറമ്പ് ആറമ്പിള്ളിയിൽ 2019 ലാണ് ഗിരിജയ്ക്ക് വീട് കിട്ടിയത്. 2014 ലെ സീറോ ലാൻഡ് പദ്ധതി പ്രകാരം 3 സെന്റ് ലഭിച്ചിരുന്നു. തൊട്ടടുത്തു തന്നെ പത്തു വീടുകൾ ലൈഫ് നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഒറ്റപ്പെട്ട വിജനമായ കുന്നിൻപ്രദേശമായതുകൊണ്ട് മറ്റു വീടുകളിൽ ആരും താമസത്തിനെത്തിയില്ല. അയൽക്കാരില്ലാത്തതോടെ ഗിരിജ തീർത്തും ഒറ്റപ്പെട്ടു. നിസ്സാരമായ അവിവാഹിത പെൻഷൻ ആണ് ഏക വരുമാനം. റേഷൻ സാധനങ്ങളാണ് ആശ്രയം.
ആറു വർഷം കൊണ്ട് പടർന്നുകയറിയ കാടാണ് വീടിനു ചുറ്റും. മുള്ളൻ പന്നിയും കുറുനരിയും പാമ്പുകളും ഏതു സമയവും വീട് അതിക്രമിച്ചു കയറും. . കൈപ്പറമ്പ്പഞ്ചായത്ത് കുഴൽക്കിണർ നിർമിച്ചു നൽകിയെങ്കിലും അത് ഉപയോഗശൂന്യമാണ്. അസുഖമൊന്നും വരല്ലേ എന്നാണ് ഗിരിജയുടെ ഇപ്പോഴത്തെ പ്രാർഥന. ആര് ആശുപത്രിയിൽ കൊണ്ടുപോകുമെന്ന അങ്കലാപ്പിലാണ് ഗിരിജ