തൃശൂർ എരുമപ്പെട്ടി പാഴിയോട്ടുമുറിയിൽ കാർ ബൈക്കിലിടിച്ച് പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം. ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന ഹാഷിമിന്റെ ഭാര്യ എരുമപ്പെട്ടി സ്വദേശി സിയാ മൈമൂന (20) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ ഉച്ചതിരിഞ്ഞ് നാലോടെ കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിൽ പാഴിയോട്ടുമുറി പാത്രമംഗലം റോഡിന് സമീപമാണ്അപകടമുണ്ടായത്.
വടക്കാഞ്ചേരി ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ഹാഷിമിന്‍റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹാഷിമും സിയയും അകലേയ്ക്ക് തെറിച്ച് വീണു. വീഴ്ചയില്‍ തുടയെല്ല് തകർന്ന ഹാഷിം തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അങ്കമാലി മറ്റൊരു സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയില്‍ ചികിൽസയിലാണ് സിയ. രണ്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എരുമപ്പെട്ടിയിലെ സിയയുടെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ദുബായിലേയ്ക്ക് ജോലിയ്ക്ക് പോകാനിരിക്കുകയായിരുന്നു ഹാഷിം.