തൃശൂർ മരോട്ടിച്ചാലിൽ സ്വന്തം മകനെ ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റാനുള്ള കഠിനാധ്വാനത്തിലാണ് ഒരു അച്ഛനും അമ്മയും. തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ പാൾസിയുടെ ഏറ്റവും കടുത്ത രോഗാവസ്ഥയിലാണ് ആ കുഞ്ഞ്. അവന്റെ അവയവങ്ങളോരോന്നായി നിശ്ചലമാകുകയാണ്.
ജനിച്ച നാൾ മുതൽ മകനുമായി ആശുപത്രികൾ കയറിയിറങ്ങുകയാണ് ഈ മാതാപിതാക്കൾ. എല്ലാ അവയവങ്ങളെയും ബാധിക്കുന്ന ക്വാഡ്രിപ്ലെജിക് സെറിബ്രൽ പാൾസി ബാധിച്ച് വർഷങ്ങളായി ചികിത്സയിലാണ് ഈ ഒൻപതു വയസ്സുകാരൻ. കാഴ്ചശേഷിയും സംസാരശേഷിയും ഇല്ല.ലോട്ടറി കച്ചവടക്കാരനായ അച്ഛൻ ബിനുവിന് സ്ഥിരമായി ജോലിക്ക് പോകുവാനോ പണം കണ്ടെത്താനോ കഴിയുന്നില്ല.അടിയന്തരമായി അമ്പാടിയുടെ തലയ്ക്ക് ഒരു ശസ്ത്രക്രിയ നടത്തണം. അതിനായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇവർ.
രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല.വിലകൂടിയ മരുന്നുകളും, നിരന്തര ഫിസിയോതെറാപ്പിയും വഴി മാറ്റമുണ്ടാകും. വാടകവീട്ടിലാണ് താമസം. അമ്പാടിക്ക് രണ്ട് സഹോദരങ്ങളുണ്ട്. അയൽപക്കക്കാരാണ് അവർക്ക് ഭക്ഷണം കൊടുക്കുന്നത്.