മൂന്ന് ദിവസത്തിനിടെ തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് പിടികൂടിയത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ. വീട്ടുമുറ്റത്തെ തറയോടും മതിലും പൊളിച്ചുള്ള പരിശോധനയിൽ 22 വിരിഞ്ഞ പാമ്പിൻ മുട്ടകളും കണ്ടെത്തി. കൂടുതൽ പാമ്പുകൾ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്ന വനംവകുപ്പിന്റെ ഉറപ്പിൽ പരിശോധന അവസാനിപ്പിച്ചു.
ഒന്നിന് പിറകെ ഒന്നായി പൂങ്കുന്നത്തെ കാർത്തിക്കിന്റെ വീട്ടിലേക്ക് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളാണ് എത്തിയത്. വീട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉറക്കമൊഴിച്ച് കാത്തിരുന്നാണ് പാമ്പിനെ പിടികൂടിയത്. ഒടുവിൽ മണ്ണുമാന്തി യന്ത്രത്തെ എത്തിച്ചുള്ള പരിശോധനയിൽ 22 വിരിഞ്ഞ പാമ്പിൻ മുട്ടകൾ കിട്ടി. രണ്ട് പാമ്പിൻ കുഞ്ഞുങ്ങൾ നേരത്തെ തോട്ടിലേക്ക് പോയെന്ന്, വീട്ടുകാർ പറയുന്നു. വിരിഞ്ഞ 22 കുഞ്ഞുങ്ങളെയും വീടിന്റെ പരിസരത്തുനിന്ന് മാറ്റിയെന്നു വനം വകുപ്പ്.
സമീപത്തെ കനാൽ വഴി വീട്ടുമുറ്റത്തെത്തി മുട്ടയിട്ടതാവാം എന്നാണ് വിവരം. ഭയം ഒഴിവായതിന്റെ ആശ്വാസത്തിലാണ് വീട്ടുകാർ എംഎൽഎ രാജൻ പല്ലൻ വീട് സന്ദർശിച്ചു. നാട്ടുകാരുടെ പരാതിയിൽ തോടും പരിസരങ്ങളും വൃത്തിയാക്കുമെന്ന് കോർപ്പറേഷൻ ഉറപ്പു നൽകിയിട്ടുണ്ട്.