വർഷങ്ങളായി കുടിവെള്ളം ഇല്ല. കൊടുങ്ങല്ലൂർ കല്ലുപ്പുറം നിവാസികൾ മുണ്ട് മടക്കി കുത്തി ഇറങ്ങി. ഒത്തൊരുമയിൽ നിറവേറിയത് ഒരു നാടിന്‍റെ വർഷങ്ങളായുള്ള ആഗ്രഹം. കല്ലുപ്പുറം നിവാസികൾക്ക് വർഷങ്ങളായി ഉണ്ടായിരുന്നത് വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിൽ നിന്നുവരുന്ന വെള്ളമായിരുന്നു. എന്നാൽ നൂല് പോലെയാണ് വെള്ളം കിട്ടാറുള്ളത്.
ഇടയ്ക്ക് മാത്രം വരുന്ന വെള്ളം പിടിക്കാൻ എല്ലാ വീടുകളിലെയും ഉമ്മറത്ത് ടാങ്കുകൾ ഇടം പിടിച്ചിരുന്നു. അധികൃതരോട് പരാതി പറഞ്ഞു മടുത്തു. അവസാനം നാട്ടുകാർ ഒത്തുപിടിച്ചപ്പോൾ പ്രദേശത്ത് വെള്ളം എന്ന സ്വപ്നം ഒഴുകിത്തുടങ്ങി.
പഞ്ചായത്ത് കിണറിനോട് ചേർന്ന് മൂന്ന് ബോർവെലികളിൽ നിന്ന് മോട്ടർ സ്ഥാപിച്ച് പമ്പ് ചെയ്താണ് വെള്ളം ലഭിക്കുന്നത്. പദ്ധതിയുടെ ഐഡിയ നാട്ടുകാരൻ സന്തോഷിന്റെയാണ്. നാട്ടുകാർ കൈകോർത്ത് ലക്ഷങ്ങൾ മുടക്കി നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയായ ജലധാര, 69 കുടുംബങ്ങൾക്കാണ് ഇപ്പോൾ സഹായകരമായി മാറുന്നത്. ഒന്നു പറഞ്ഞു രണ്ടാമത്തേതിന് തല്ലുണ്ടാകുന്ന ലോകത്ത് ഈ നാട്ടുകാർ മാതൃക തന്നെയാണ്.