ഒരുഭാഗത്ത് സ്കൂളിൽ പോകാനാകാതെ കുട്ടികളുടെ അഡ്മിഷൻ മുടങ്ങുന്നു. മറുഭാഗത്ത് സർക്കാർ ഓഫീസുകൾ കയറി ഇറങ്ങി ഉണ്ടായ സാമ്പത്തിക ബാധ്യത. ഇതോടെ കടുത്ത ദുരിതത്തിലാണ് ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ. ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
സ്കൂൾ, കോളജ് പ്രവേശനത്തിനും വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കും നിർബന്ധമായ ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് തോട്ടം മേഖലയിലെ കുടുംബങ്ങളെ വലയ്ക്കുന്നത്. മാസങ്ങൾക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാത്തവരാണ് ഏറെയും. പൂർവികർ ഈ മേഖലയിൽ താമസിച്ചിരുന്നതായി തെളിയിക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ ഹാജരാക്കണമെന്ന നിബന്ധനയാണ് വെല്ലുവിളിയാകുന്നത്. ആവശ്യമായ രേഖകൾ കൈവശമില്ലാത്തതിനാൽ നിരവധി അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്
പണി ഉപേക്ഷിച്ച് വില്ലേജ് ഓഫീസുകളും മറ്റ് സർക്കാർ ഓഫീസുകളും നിരന്തരം കയറിയിറങ്ങിയെങ്കിലും യാതൊരു പരിഹാരവുമില്ലെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കി ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് തോട്ടം തൊഴിലാളികളുടെ ആവശ്യം.