idukki

TOPICS COVERED

ഇടുക്കിയിൽ പഞ്ചായത്ത് കമ്മിറ്റിക്കിടെ ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പരുക്കേറ്റ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റും പ്രതിപക്ഷ അംഗങ്ങളും ഉൾപ്പെടെ നാല് പേർ  ചികിത്സ തേടി 

വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിനിടെ നടന്ന കയ്യാങ്കളിയിൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വൈസ്പ്രസിഡന്റ് സെലിൻ വിൽസൻ പ്രതിപക്ഷ അംഗങ്ങളായ സിജി ചാക്കോ, പ്രഭാ തങ്കച്ചൻ എന്നിവർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ സാമ്പത്തിക വർഷം വിവിധ പദ്ധതികൾക്കായി എൽഡിഎഫ് ഭരണ സമിതി അനുവദിച്ച ഫണ്ട് വക മാറ്റിയതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. കമ്മിറ്റിക്കിടെ പ്രതിപക്ഷ അംഗങ്ങൾ പ്രസിഡന്റിനെതിരെ മുദ്രാവാക്യം വിളിച്ചതോടെ ഇരുപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി തുടർന്നയിരുന്നു കയ്യാങ്കളി. ഡയസിൽ നിന്നും ഇറങ്ങി വന്ന പ്രസിഡന്റ് പ്രതിപക്ഷ അംഗം സിജി ചാക്കോയുടെ കരണത്ത് അടിച്ചെന്നാണ് പരാതി.

പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസിന്റെ സാരി വലിച്ചു പറിച്ചതായും മർദിച്ചതായുമാണ് ഭരണ കക്ഷിയുടെ പരാതി. തടയാനെത്തിയ വൈസ് പ്രസിഡന്റ് സെലിൻ വിൽസനും മർദനമേറ്റു. സംഘർഷാവസ്ഥ നിലനിന്നതോടെ പ്രതിപക്ഷ അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു. ഇടുക്കി പൊലീസിൻറെ കർശനമായ കാവലിലാണ് കമ്മിറ്റി നടപടികൾ പൂർത്തിയായത്. തുടർന്ന് ഇരുപക്ഷവും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

ENGLISH SUMMARY:

Idukki Panchayat Clash involved a fierce altercation between ruling and opposition members during a Vazhathoppu Panchayat committee meeting. The fight resulted in injuries to four individuals, including the Panchayat President and opposition members, who sought medical treatment.