തൃക്കാക്കരയിൽ തിരുവോണ സദ്യയുണ്ണാൻ ഇക്കുറിയുമെത്തിയത് ആയിരങ്ങൾ. ചരിത്രപ്രസിദ്ധമായ മഹാബലിയെ എതിരേൽക്കൽ ചടങ്ങിന് ശേഷമായിരുന്നു പഴയിടത്തിന്‍റെ രുചിക്കൂട്ടിലൊരുക്കിയ തിരുവോണ സദ്യ. തൃക്കാക്കര മഹാക്ഷേത്രത്തിലെ 10 ദിവസം നീണ്ട ഓണം ഉത്സവത്തിനും ഇന്ന് കൊടിയിറങ്ങി.
ചന്ദന ചാർത്തിന് ശേഷം എട്ടുമണിയോടെയായിരുന്നു മഹാബലിയെ എതിരേൽക്കൽ ചടങ്ങ്. പുലർച്ചെ നാലിന് നട തുറന്നപ്പോൾ മുതൽ വാമന മൂർത്തി പ്രധാന പ്രതിഷ്ഠയായ മഹാക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തിത്തുടങ്ങിയിരുന്നു. പത്തുമണിയോടെ ശ്രീബലി തുടങ്ങി. ഒൻപത് ഗജവീരന്മാരും, ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പഞ്ചാരിയും കണ്ണിനും, കാതിനും വിരുന്നൊരുക്കി
പത്ത് മണിയോടെ പ്രസിദ്ധമായ തിരുവോണ സദ്യക്ക് തുടക്കമായി. പതിനയ്യായിരത്തിലധികം പേർക്കാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 20 വിഭവങ്ങളടങ്ങുന്ന തിരുവോണ സദ്യ ഒരുക്കിയിരുന്നത്.