വ്യാപകമായ പരാതികൾക്കൊടുവിൽ പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന ലഹരിക്കച്ചവടത്തിന് പൂട്ടിടാൻ ഒരുങ്ങി പൊലീസ് . പരിശോധന ശക്തമാക്കുമെന്നും ആരും നിയമം കൈയ്യിലെടുക്കരുതെന്നും റൂറല്‍ എസ്പി കെ.സുദർശനൻ ആവശ്യപ്പെട്ടു. ജനകീയ സമിതിയെ ഉൾപ്പെടെ പങ്കെടുപ്പിച്ചുള്ള യോഗത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തു.
വ്യവസായിക മേഖലയായ പെരുമ്പാവൂരിൽ ഒരു ലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. വാഴക്കുളം വെങ്ങോല പഞ്ചായത്തുകളുടെ ഭാഗമായ ഭായ് എന്നറിയപ്പെടുന്ന പ്രദേശത്ത് കഴിഞ്ഞ കുറച്ചു നാളുകളായി ലഹരി വിൽപന ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങളു സംഘർഷങ്ങളും നിലനിൽക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും നാട്ടുകാരുമായി നിരന്തരമുണ്ടായ സംഘർഷത്തെക്കുറിച്ച് ഇരു കൂട്ടർക്കും പറയാനുള്ളത് കേൾക്കാനാണ് പൊലീസ് യോഗം വിളിച്ചത്. ലഹരി ഉപയോഗത്തിൽ വർധനയുണ്ടെന്ന് തുറന്നുസമ്മതിച്ചുകൊണ്ടാണ് നടപടി ഉണ്ടാകുമെന്ന ഉറപ്പ് പൊലീസ് നൽകുന്നത്.
ഇതിനിടെ എക്സൈസും പൊലീസും വാഴക്കുളം വെങ്ങോല പഞ്ചായത്തിലെ ജനപ്രതിനിധികളും ചേർന്ന് പെരുമ്പാവൂർ കണ്ടന്തറയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടം പരിശോധിച്ചുവെങ്കിലും ലഹരി വസ്തുക്കൾ കണ്ടെടുക്കാനായില്ല. എന്നാൽ പരിശോധനയെക്കുറിച്ച് നേരത്തെ വിവരം കിട്ടിയവർ ലഹരി വസ്തുക്കളെല്ലാം ഇവിടെനിന്ന് മാറ്റിയെന്നാണ് നാട്ടുകാരുടെ ആരോപണം