രക്ഷാപ്രവർത്തന മർദ്ദന കേസ് അട്ടിമറിയിൽ ADGP എം.ആര്‍. അജിത് കുമാറിന് കുരുക്ക്. കേസ് ഫയലുകൾ തിരുത്തിയത് അജിത് കുമാറിന്റെ നിർദേശപ്രകാരമെന്ന് എ.ഡി.ജി.പിയുടെ ഓഫീസിലെ ജീവനക്കാരായിരുന്ന രണ്ട് എസ്.ഐ മാർ SIT ക്ക് മൊഴി നൽകി. അന്വേഷണ ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ചാണ് റിപ്പോർട്ട് തിരുത്തിയതെന്നും ഗ്രേഡ് എസ് ഐ മാരായ ഗിരീഷും ശ്രീകാന്തും സമ്മതിച്ചു. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥർ അട്ടിമറി സമ്മതിച്ചില്ലങ്കിലും എസ്.പി ഷൗകത്തലിയുടെ നേതൃത്വത്തിൽ തെളിവ് നിരത്തി ചോദിച്ചതോടെയാണ് എസ്.ഐ മാർ അട്ടിമറി സമ്മതിച്ചതും എ.ഡി.ജി.പിയുടെ പങ്ക് വെളിപ്പെടുത്തിയതും.
2024 ഓഗസ്റ്റ് 4 ന് വയനാട് ദുരന്ത സ്ഥലത്ത് നിന്നാണ് അജിത് കുമാർ വിളിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ച് വരുത്താൻ നിർദേശിച്ചത്. അത് അനുസരിച്ചാണ് ഓഗസ്റ്റ് 5 ന് ആദ്യമായി തിരുവനന്തപുരത്തേക്ക് വിളിപിച്ചത്. ആദ്യം അന്വേഷണം അവസാനിപ്പിക്കാനുള്ള റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ടൈപ്പ് ചെയ്ത് നൽകി.
അത് അനുസരിച്ച് റിപോർട്ട് കോടതിയിൽ കൊടുക്കാൻ വൈകിയതോടെ വീണ്ടും വിളിപ്പിക്കാൻ എ.ഡി.ജി.പി നിർദേശിച്ചു. അങ്ങനെയാണ് ഓഗസ്റ്റ് 13 ന് വീണ്ടും വിളിപ്പിച്ചത്. ആദ്യ രണ്ട് ദിവസം നേരിട്ട് ഇടപെടാതിരുന്ന അജിത് കുമാർ ഓഗസ്റ്റ് 15 ന് വൈകിട്ട് ഓഫീസിലെത്തി തിരുത്തിയ ഫയലുകൾ കണ്ട് ഉറപ്പിച്ചെന്നും മൊഴിയുണ്ട്.