വൈറ്റില ഹബ്ബിന് സമീപം കൊച്ചി മെട്രോ റെയിലിന്റെ നിർമ്മാണത്തിന് എത്തിച്ച കൂറ്റൻ ക്രെയിൻ തുരുമ്പെടുത്തു നശിക്കുന്നു.ക്രെയിൻ താഴെ വീണാൽ വലിയ അപകടം സംഭവിച്ചേക്കാം. ഏഴുകോടിയുടെ മുതലാണ് വഴിയിൽ അനാഥ പ്രേതമായി കിടക്കുന്നത്
കൂറ്റൻ ഗർഡറുകൾ ഉയർത്താൻ കെൽപ്പുള്ള ഒരു ക്രെയിൻ. വൈറ്റില മൊബിലിറ്റി ഹബ്ബിനോട് ചേർന്ന് കിടക്കുന്ന ഈ അവശേഷിപ്പിൽ കാലക്രമേണ തുരുമ്പെടുത്തു, കാടുമൂടി. ദ്രവിച്ചോ, അടിയിലെ മണ്ണിളകിയോ ക്രെയിൻ മറിഞ്ഞ് വീണാൽ സമീപത്തുകൂടി പോകുന്നവരുടെ ജീവന് ഭീഷണിയാണ്. നഗരത്തിനു മുകളിൽ ഒരു അപകടം ഉയർന്നുനിൽക്കുന്നത് അധികാരികൾ കാണുന്നില്ലെന്ന് നാട്ടുകാർ പറയുന്നു
കൊച്ചി മെട്രോ റെയിൽ പണിയാൻ എത്തിച്ചതാണ് ഈ ക്രെയിൻ. എന്നാൽ ഈ കിടപ്പിൽ പങ്കില്ലെന്ന് കെ എം ആർ എൽ. മൊബിലിറ്റി ഹബ്ബ് ഭൂമിയിലാണെങ്കിലും അവർക്കും ഉത്തരവാദിത്വമില്ലെന്ന് പറയുന്നു. ഇറ - റാങ്കൺ എന്ന കമ്പനിയാണ് ഇത് കൊണ്ടുവന്നത്. നിർമ്മാണത്തിലെ പോരായ്മയെ തുടർന്ന് ഡി.എം.ആർ.സി കമ്പനിയുമായുള്ള കരാർ റദ്ദാക്കി. ജോലി ചെയ്തതിന്റെ പണം കിട്ടിയില്ല എന്ന് ആരോപിച്ച് കമ്പനി ആകട്ടെ കോടതിയിൽ എത്തി... തർക്കത്തിനൊടുവിൽ കോടതി ജപ്തി ചെയ്തതോടെ വെയിലും മഴയും ഏറ്റ് വർഷങ്ങളായി ഇങ്ങനെ കിടക്കുകയാണ് ഈ ക്രെയിൻ