ഇടുക്കി മലങ്കര ഡാമിൽ നടപ്പിലാക്കുന്ന ഇറിഗേഷൻ ടൂറിസം പദ്ധതിയുടെ കരാറിൽ വൻ അഴിമതിയെന്ന് കോൺഗ്രസ്‌. സ്വകാര്യ കമ്പനിക്ക് അമിത ലാഭം ഉണ്ടാക്കുന്ന രീതിയിൽ കരാർ വ്യവസ്ഥകൾ തയ്യാറാക്കിയെന്ന് ആരോപണം. പദ്ധതിക്കായി, ദൃശ്യം സിനിമയുൾപ്പടെ ചിത്രീകരിച്ച ഡാമിന്റെ 21.47 ഏക്കർ ക്യാച്ച്മെന്റ് ഏരിയയും, ജലാശയവും 30 വർഷത്തേക്കാണ് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകിയത്

സ്കൈവോക്ക്, ബംഗി ജമ്പ്, ജെറ്റ് സ്കീ, അക്വട്ടിക് സ്പോർട്സ് എന്നിവയുൾപ്പെടുത്തി മലങ്കര ഡാമിന് സമീപം കോളപ്രയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 116 കോടി രൂപയുടെ വമ്പൻ പദ്ധതിയിൽ സർക്കാരിന് 3.50 % ലാഭവിഹിതം മാത്രമാണുള്ളത്. സാധാരണഗതിയിൽ ഡിടിപിസി ഇത്തരം പദ്ധതികൾക്ക് 30% വരെ ലാഭവിഹിതം ഉറപ്പാക്കാറുണ്ട്. പദ്ധതിക്കായി സർക്കാർ ഉത്തരവിറക്കി അഞ്ചുമാസം കഴിഞ്ഞ് മാത്രം റജിസ്റ്റർ ചെയ്ത എഫ് എസ് ഐ റ്റി എന്ന കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. ഇതിലടക്കം ദുരൂഹതയുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം.

പദ്ധതിക്കായി ഒരു ടെണ്ടർ മാത്രമാണ് ലഭിച്ചതെന്നിരിക്കെ റീ - ടെണ്ടർ വിളിക്കാനും സർക്കാർ തയ്യാറായില്ല. നിലവിലുള്ള കരാർ റദ്ദാക്കി സുതാര്യതയോടെ പദ്ധതി നടപ്പിലാക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

ENGLISH SUMMARY:

Malankara Dam irrigation tourism project faces major corruption allegations from Congress, citing an exploitative contract favoring a private company. The deal, involving a significant portion of the dam's catchment area and water body for 30 years, offers minimal profit share to the government.