എക്സൽ ഗ്ലാസ് ഫാക്ടറി തുറക്കുന്നതില്‍ അനിശ്ചിതത്വം; നയം വ്യക്തമാക്കാതെ വ്യവസായ വകുപ്പ്

ആലപ്പുഴയിലെ ആധുനിക വ്യവസായ സ്ഥാപനങ്ങളിലൊന്നായ എക്സൽ ഗ്ലാസ് ഫാക്ടറി തുറക്കുന്നതില്‍ കൃത്യമായ നയം വ്യക്തമാക്കാതെ വ്യവസായ വകുപ്പ്.സർക്കാർ ഏറ്റെടുത്ത് പൊതുമേഖലയിൽ പ്രവർത്തിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ ഇതിന് വിശദമായ പഠനം നടത്തണമെന്നാണ് വ്യവസായ മന്ത്രി പി.രാജീവ് പറയുന്നത്. 

എട്ടുവർഷത്തിലധികമായി അടഞ്ഞുകിടക്കുകയാണ് പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ് ഫാക്ടറി.600 തൊഴിലാളികൾ നേരിട്ടും ആയിരത്തോളം പേർ പരോക്ഷമായും ജോലി ചെയ്തിരുന്ന സ്ഥാപനമാണിത്. 2012 ൽ ഫർണസിനുണ്ടായ ചെറിയ തകരാർ പരിഹരിക്കാൻ വേണ്ടി 15 ദിവസത്തേക്ക് അടച്ച ഫാക്ടറി ഇതുവരെ തുറന്നിട്ടില്ല.പാതിരപ്പള്ളിയിലും ചേർത്തലയിലുമായി 23 ഏക്കറോളം സ്ഥലവും വിലപിടിപ്പുള്ള മെഷിനറികളും  കമ്പനിക്കുണ്ട്.സ്ഥാപനം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം വ്യവസായ വകുപ്പ് അംഗീകരിക്കുന്നില്ല. 

80 കോടിയോളം രൂപയ്ക്ക് കമ്പനിയും സ്ഥലവും വസ്തുവകകളും ലേലം ചെയ്യാനാണ് തീരുമാനം. ആറു തവണ ലേലം മുടങ്ങി. കമ്പനിയിൽ നിന്ന് സർക്കാരിന് കിട്ടാനുള്ള കുടിശിഖ തന്നെ 80 കോടിക്കടുത്തു വരുമെന്ന് തൊഴിലാളികൾ പറയുന്നു. പീഡിത വ്യവസായമാക്കി മാറ്റി ഒരിക്കലും കമ്പനി തുറക്കാതിരിക്കാനുള്ള നീക്കം നടക്കുന്നതായും തൊഴിലാളികൾ  പരാതിപ്പെടുന്നു.