തകർന്ന റോഡിൽ നെല്ലുവിതച്ച് പ്രതിഷേധം: അപകടവഴി; നടപടിയില്ല

തകർന്ന വൈക്കം വെച്ചൂർ റോഡ് നന്നാക്കത്തതിൽ പ്രതിഷേധിച്ച് റോഡിൽനെല്ല് വിതച്ച് കോൺഗ്രസ് പ്രതിഷേധം. വൈക്കത്തെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ചേരുംച്ചോട്ടിലെ കുഴിയിൽ വിത്തെറിഞ്ഞത്. നാലു പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ചേരുംചുവട്  മുതലാണ് റോഡ് പാടെ തകർന്നിരിക്കുന്നത്.

വൈക്കം വെച്ചൂർ റോഡ് വീതി കൂട്ടി പുനർനിർമ്മിക്കാൻ കിഫ്ബിക്ക് കൈമാറിയെന്ന കാരണത്താൽ അറ്റകുറ്റപണി നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്.  10 കിലോമീറ്ററിലധികം വരുന്ന റോഡിൽ പത്തിലധികം പ്രദേശങ്ങളിലാണ് റോഡ് പൂർണ്ണമായും തകർന്നിരിക്കുന്നത്.ചേരും ചുവട് മുതൽ അപകടകരമായി വളവുകളിലടക്കം റോഡ് തകർന്ന് വൻ കുഴികൾ രൂപപ്പെട്ടത് മനോരമ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 

ഇരുചക്രവാഹനങ്ങളടക്കംറോഡിൽ അപകടത്തിൽ പെടുന്നത് തുടർച്ചയായിട്ടും യാതൊരു നടപടിയുംമുണ്ടാകാത്തതാണ് ജനരോഷം ഉയരാൻ കാരണം. വെച്ചൂർ റോഡുമായി ബന്ധപ്പെട്ട കല്ലറ റോഡിലും സ്ഥിതി വ്യത്യസ്ഥമല്ല. ആധുനിക രീതിയിൽ നിർമ്മിച്ച വെച്ചൂർ കല്ലറ റോഡും നിരവധി സ്ഥലങ്ങളിൽ തകർന്നു കിടക്കുകയാണ്. പൊതുമരാമത്ത് ഓഫിസിൻ്റെ മൂക്കിന് താഴെ മഹാദേവ ക്ഷേത്രത്തിൻ്റെ വളവിലും റോഡ് തകർന്നിട്ട് മാസങ്ങളായി.

റോഡുകൾ നന്നാക്കാൻ നടപടി യില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനാണ്  കോൺഗ്രസിൻ്റെ തീരുമാനം. റോഡ് നന്നാക്കാത്തിനെതിരെ വെച്ചൂർ പഞ്ചായത്തും പ്രതിഷേധവുമായി രംഗത്തുണ്ട്.