കല്ലാറിൽ തടയണ കെട്ടി സ്വകാര്യവ്യക്തി; ദുരിതത്തിലായി രണ്ടായിരത്തിലധികം കുടുംബങ്ങൾ

ഇടുക്കി നെടുങ്കണ്ടം പൊന്നാങ്കാണിയിൽ രണ്ടായിരത്തിലധികം കുടുംബങ്ങൾ കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന കല്ലാര്‍ പുഴയില്‍ തടയണ കെട്ടി സ്വകാര്യ വ്യക്തി. കല്ലാർപുഴയുടെ കൈവഴിയായ പാലാറിന്റെ ഉത്ഭവത്തിൽ തടയണ കെട്ടിയാണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയത്.  

ഈ സ്ഥലത്തിന് പാലാര്‍ എന്ന പേര് ലഭിച്ചതു തന്നെ മലഞ്ചെരുവുകളിലൂടെ പാലു പോലെ പതഞ്ഞ് ഒഴുകിയിരുന്ന പാലാർ പുഴയിലൂടെയാണ്. ഇടുക്കി ഡാമിലേക്ക് ജലമെത്തിക്കുന്ന കല്ലാർപുഴയുടെ പോഷക ജലസ്രോതസ്സാണിത്. പാലാറിൻ്റെ ഉത്ഭവത്തിൽ തന്നെ തടയണ നിർമിച്ചാണ് സ്വാഭാവിക ഒഴുക്ക് 

തടസപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ വ്യക്തിക്ക് ഏലം കൃഷിക്ക് വേണ്ടിയാണ് തടയണ കെട്ടി വെള്ളം തടയുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. 

ജലസ്രോതസ്സിന് നടുവിലൂടെ കമ്പിവേലിയും കെട്ടിയിട്ടുണ്ട്. പൊന്നാങ്കാണിമല മുകളിലെ നാട്ടുകാരുടെ ജലക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് നിർമിച്ച് നൽകിയ കുളവും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്തതായാണ് ആരോപണം. ഇതോടെ പഞ്ചായത്താണ് വാഹനത്തിൽ നാട്ടുകാർക്ക് വെള്ളം എത്തിച്ച് നൽകുന്നത്.മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ, ജില്ലാ കലക്ടർ, ത്രിതല പഞ്ചായത്ത് അധികൃതർ, പൊലീസ് ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ പരാതി നൽകി. 

അധികൃതർ അടിയന്തിരമായി സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.