രാമക്കൽമേട് തകര്‍ന്നുവീണ കൈവരികള്‍ പുനര്‍നിര്‍മിച്ചു; വൻ അഴിമതിയെന്ന് ഡിഡിസി

രാമക്കൽമേട് ടൂറിസം കേന്ദ്രത്തില്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനകം തകര്‍ന്നുവീണ കൈവരികള്‍ പുനര്‍നിര്‍മിച്ചു. ഒന്നരകോടിയോളം ചെലവഴിച്ച് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ  അഴിമതി ആരോപണം ഉയര്‍ന്നതിനെതുടര്‍ന്നാണ് പൊളിഞ്ഞുവീണ കൈവരികള്‍ പഴയപടിയാക്കിയത്.  ഡിറ്റിപിസിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടത്തിയ നിർമാണങ്ങളിൽ വന്‍ അഴിമതി നടന്നുവെന്നുവെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നുമാണ് ഇടുക്കി ഡിസിസിയുടെ ആവശ്യം.

ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിൽ മുഖ്യമന്ത്രി ഉദ്ഘാടനം നടത്തി ഒരു മാസത്തിനുള്ളിലാണ് കൈവരികള്‍ തകർന്നത്. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള നിര്‍മാണമാണ് കൈവരി തകരാന്‍ കാരണമായത്. അഴിമതി ആരോപണം ഉയര്‍ന്നതോടെ സിറ്റിപിസി പൊളിഞ്ഞുവീണ കൈവരികള്‍ പുനര്‍നിര്‍മിച്ചു. രാമക്കൽമേട്ടിൽ ഉൾപ്പെടെ ഡിറ്റിപിസിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ നിർമാണ പ്രവർത്തികളിൽ നൂറുകോടി രൂപയുടെ അഴിമതി നടന്നതായാണ് കോണ്‍ഗ്രസിന്റെ ആരോപണം.

രാമക്കൽമേട്, ചെറുതോണി, ശ്രീനാരായണപുരം, മൂന്നാർ, പീരുമേട്, വാഗമൺ, പാഞ്ചാലിമേട് തുടങ്ങിയിടങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നിർമാണമാണ് ഡിറ്റിപിസി കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ നടത്തിയിട്ടുള്ളത്.